താരസംഘടനയായ 'അമ്മ'യിലെ തർക്കങ്ങൾ തുടരുന്നു. ശ്വേത മേനോൻ നേതൃത്വം നൽകിയ ഭരണസമിതിയുടെ രാജിക്ക് ശേഷം രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കോടതി വിലക്കേർപ്പെടുത്തി. ഇതിന് പിന്നാലെ, കൺവീനർ രമേഷ് പിഷാരടി രാജി വെച്ചു.
കഴിഞ്ഞ ഏറെ നാളായി താര സംഘടനയായ അമ്മയിലെ തർക്കമാണ് മലയാള ചലച്ചിത്ര ലോകത്തെ സംസാര വിഷയം. ഇങ്ങനെ ഒരു സംഘടന എന്തിനെന്നും പിരിച്ച് വിടണമെന്നും പൊതുസമൂഹം അടക്കം ആവശ്യപ്പെടാൻ തുടങ്ങി കഴിഞ്ഞു. തതവസരത്തിൽ 'അമ്മ' അഡ്ഹോക്ക് കമ്മിറ്റിയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയയുടെ ഭർത്താവ് ജയ് ദേവ്. അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ രാജി വയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ജയ്.
'ആഹാ..അല്ല എല്ലാവരും പോകുവാന്നോ. അയ്യോ അങ്ങിനെ പോകല്ലേ..യുദ്ധം ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയവരല്ലേ നിങ്ങൾ... pls അതൊന്ന് ചെയ്തിട്ട് പോണം..Mmm..കോടതി സമ്മതിക്കില്ലല്ലേ..കഷ്ടം ഓരോരോ ദുരന്തങ്ങൾ..', എന്നായിരുന്നു ജയ് ദേവിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മി പ്രിയയ്ക്ക് എതിരെ വരുന്ന ആരോപണങ്ങൾക്കും പരിഹാസങ്ങൾക്കും എതിരെ ജയ് രംഗത്ത് എത്തിയിരുന്നു. ലക്ഷ്മി പ്രിയയെ കുറിച്ച് പറഞ്ഞ ഭാഗ്യലക്ഷ്മിയ്ക്ക് എതിരെ ജയ് എത്തിയതും ശ്രദ്ധനേടിയിരുന്നു.
ഏറെ നാടകീയ രംഗങങൾക്ക് ഒടുവിലായിരുന്നു ശ്വേത മേനോൻ നയിച്ച 'അമ്മ' ഭരണസമിതി രാജി വച്ചത്. ഇതിന് പിന്നാലെയാണ് അഡ്ഹോക്ക് കമ്മിറ്റി വരുന്നത്. രമേഷ് പിഷാരടി കൺവീനറായ കമ്മിറ്റിയിൽ ഒൻപത് അംഗങ്ങളും ഉണ്ടായിരുന്നു. പിന്നാലെ അമ്മയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയെങ്കിലും ശ്വേത മോനോനും രമേഷ് പിഷാരടിയും തമ്മിലുള്ള വോയ്സ് ക്ലിപ്പ് പുറത്തുവന്നതടക്കമുള്ള കാര്യങ്ങൾ വീണ്ടും കാര്യങ്ങൾ സങ്കീർണതയിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ എറണാകുളം മുൻസിഫ് കോടതി അഡ് ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. പിന്നാലെ താൻ കൺവീനർ സ്ഥാനം രാജിവയ്ക്കുന്നുവെന്നും പിഷാരടി അറിയിച്ചിരുന്നു. പദവിയിൽ കടിച്ച് തൂങ്ങാൻ താല്പര്യമില്ലെന്ന് പറഞ്ഞ പിഷാരടി, 32 വർഷം പാരമ്പര്യമുള്ള സംഘടനയെ കോടതി കയറ്റാൻ താല്പര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.



