'ജയിലറി'ന് നല്‍കിയ യുഎ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്ന് ഹര്‍ജി.

രജനികാന്ത് നായകനായി പ്രദര്‍ശനത്തിയ 'ജയിലറി'ന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സെൻസര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം. അമേരിക്കയിലും യുകെയിലും എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തില്‍ എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അഭിഭാഷകനായ എം എല്‍ രവിയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.

ചിത്രത്തില്‍ ഹിംസാത്മകമായ രംഗങ്ങള്‍ ഉണ്ട്. അതിനാല്‍ 'ജയിലറി'ന്റെ യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അമേരിക്കയിലും യുകെയിലും എ സർട്ടിഫിക്കേറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. കോടതി തീരുമാനം എടുക്കും വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്‍ക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.

അതിനിടെ രജനികാന്ത് ചിത്രം 'ജയിലര്‍' കളക്ഷൻ 450 കോടി കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് മാസാകുന്ന കഥാപാത്രമാണ് രജനികാന്തിന്. 'ബാഷ'യെ ഒക്കെ ഓര്‍മിക്കുന്ന ഒരു കഥാപാത്രം ആയതിനാല്‍ രജനികാന്ത് ആരാധകര്‍ ആവേശത്തിലുമായി. ആദ്യം കുടുംബസ്ഥനായി റിട്ടയര്‍മന്റ് ആസ്വദിക്കുന്ന കഥാപാത്രം പ്രത്യേക സാഹചര്യത്തില്‍ ചില നിര്‍ണായക വിഷങ്ങളില്‍ ഇടപെടേണ്ടി വരുന്നതും പിന്നീട് മാസ് കാട്ടുന്നതുമാണ് 'ജയിലറി'നെ ആരാധകര്‍ക്ക് ആവേശമാക്കുന്നത്. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തിയതും വിജയത്തിന് നിര്‍ണായകമായി. തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ രജനികാന്ത് ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

നെല്‍സണിന്റെ വിജയ ചിത്രങ്ങളില്‍ ഇനി ആദ്യം ഓര്‍ക്കുക രജനികാന്ത് നായകനായി വേഷമിട്ട 'ജയിലറാ'യിരിക്കും. ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍' 100 കോടിയിലെത്തിച്ച സംവിധായകൻ നെല്‍സണ്‍ രജനികാന്തിന് ഇപ്പോള്‍ വമ്പൻ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ്. വിജയ് നായകനായ 'ബീസ്റ്റി'ന്റെ വൻ പരാജയം മറക്കാം ഇനി. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിലുളള ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.

Read More: 'ഗദാര്‍ രണ്ട്' കുതിക്കുന്നു, 300 കോടിയും കടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക