ഇന്ത്യൻ ഉള്ളടക്ക നിരോധനം ലംഘിച്ച് അവരുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്തതിനാണ് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പെമ്ര) ചാനലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഈ നടപടിയെ ചാനൽ മാനേജ്മെൻ്റ് രൂക്ഷമായി വിമർശിച്ചു.
ഇസ്‌ലാമാബാദ്: ലോകം മുഴുവൻ ആദരിക്കുന്ന സംഗീത പ്രതിഭ ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പാകിസ്താൻ വാർത്താ ചാനലായ ജിയോ ന്യൂസ്' നിയമക്കുരുക്കിൽ. ആശാ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനിടെ അവരുടെ പ്രശസ്തമായ ഗാനങ്ങളും സിനിമാ രംഗങ്ങളും സംപ്രേഷണം ചെയ്തത് 2018 മുതൽ പാകിസ്താനിൽ നിലനിൽക്കുന്ന ഇന്ത്യൻ ഉള്ളടക്ക നിരോധനത്തിന്റെ ലംഘനമാണെന്നാണ് പെമ്രയുടെ വാദം.
സംഭവത്തിൽ ചാനലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് ജിയോ ന്യൂസിന്റെ സിഇഒയോട് ഏപ്രിൽ 27-ന് ഹാജരാകാൻ പെമ്ര ആവശ്യപ്പെട്ടു. നോട്ടീസിന് 14 ദിവസത്തിനുള്ളിൽ മറുപടി നൽകണം. പിഴ, ചാനൽ സസ്പെൻഷൻ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ കടുത്ത നടപടികൾ ചാനലിന് നേരിടേണ്ടി വന്നേക്കാം. പെമ്രയുടെ നടപടിയെ ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് രൂക്ഷമായി വിമർശിച്ചു.
കലയും അറിവും മനുഷ്യരാശിയുടെ പൊതുവായ പൈതൃകമാണെന്നും അതിനെ അതിർത്തികൾക്കുള്ളിൽ തളച്ചിടരുതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.പാക് ഗായിക നൂർജഹാനെ 'ജ്യേഷ്ഠത്തി' എന്ന് വിളിച്ചിരുന്ന ആശാ ഭോസ്‌ലെ, നുസ്‌റത്ത് ഫത്തേ അലി ഖാനുമായി സഹകരിച്ചിട്ടുള്ളതും നാസിർ കാസ്മിയെപ്പോലുള്ള പാക് കവികളുടെ വരികൾക്ക് ശബ്ദം നൽകിയിട്ടുള്ളതും അബ്ബാസ് ഓർമ്മിപ്പിച്ചു.
ആന്തരാവയവങ്ങളുടെ തകരാറിനെ തുടര്‍ന്ന് ഏപ്രിൽ 12-നാണ് ആശാ ഭോസ്‌ലെ അന്തരിച്ചത്. തിങ്കളാഴ്ച മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അവരുടെ മൃതദേഹം സംസ്കരിച്ചു. മകൻ ആനന്ദ് ഭോസ്‌ലെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു. ആമിർ ഖാൻ, വിക്കി കൗശൽ, ജാക്കി ഷ്രോഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.


