അങ്ങോട്ട് കൊടുക്കുന്നതൊക്കെ തിരിച്ച് കിട്ടുന്നുണ്ടോ എന്ന ചിന്ത തനിക്കുണ്ടായതായി അപ്സര പറയുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അപ്സര രത്നാകരൻ. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രിയങ്കരിയായി മാറിയ അപ്സര ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർക്ക് കുടുതൽ സുപരിചിതയാകുന്നത്. പലപ്പോഴും തന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അപ്സര അഭിമുഖങ്ങളിൽ തുറന്നുപറയാറുണ്ട്. കുടുംബത്തിനു വേണ്ടി ജീവിച്ചതിനെക്കുറിച്ചാണ് പുതിയ അഭിമുഖത്തിൽ താരം സംസാരിക്കുന്നത്. അങ്ങോട്ട് കൊടുക്കുന്നതൊക്കെ തിരിച്ച് കിട്ടുന്നുണ്ടോ എന്ന ചിന്ത തനിക്കുണ്ടായതായി അപ്സര പറയുന്നു.

''എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യാൻ എനിക്കിഷ്ടമായിരുന്നു. പക്ഷേ, കുറേക്കഴിഞ്ഞപ്പോൾ അങ്ങോട്ട് കൊടുക്കുന്നതൊക്കെ തിരിച്ചു കിട്ടുന്നുണ്ടോ എന്ന ചിന്ത വന്നു. അപ്പോൾ പല കാര്യങ്ങളും മാറിച്ചിന്തിച്ചു. പതിനാറാമത്തെ വയസിൽ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയതാണ്. അന്ന് തൊട്ട് ഇതുവരെയും എന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ഞാനാണ്. ഒരിക്കലും മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചിട്ടില്ല. അതിന് ശേഷം ഒരു കുടുംബ ജീവിതം വേണമെന്ന് തോന്നി. പിന്നെ ഞാൻ മാത്രം കുടുംബം മുന്നോട്ട് കൊണ്ട് പോകുന്ന സാഹചര്യമായി. പക്ഷേ, അന്നും ഞാനത് മാനേജ് ചെയ്തു. കുറേ ആയപ്പോഴേക്കും തിരിച്ച് എന്തെന്ന ചിന്ത വന്നു. മടുപ്പല്ല. വിഷമമായിരുന്നു. ഞാനെത്ര എഫെർട്ട് ഇട്ടിട്ടും എന്തുകൊണ്ട് ഒന്നും തിരിച്ച് അതുപോലെ വരുന്നില്ലെന്ന് ദെെവത്തോട് ചോദിച്ചിട്ടുണ്ട്.
പിന്നീട് ജീവിതത്തിൽ എന്ത് വന്നാലും നേരിടാൻ പറ്റുമെന്ന ആത്മവിശ്വാസം വന്നു. എന്തും നമുക്ക് അതിജീവിക്കാം. പക്ഷേ, മാനസികമായി നമ്മൾ ഓക്കെ അല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല. സുഹൃത്തുക്കളും കുടുംബവും എനിക്കൊപ്പമുണ്ട്. പക്ഷേ, ഞാനായിട്ട് ഉണ്ടാക്കിയ കുറേ വേദനകളുണ്ട്. വിശ്വസിച്ച് പോയതിന്റെ പേരിൽ. അത് വേറാർക്കും കൊടുക്കാൻ പറ്റില്ല. ഞാൻ തന്നെ അനുഭവിക്കണം'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ അപ്സര പറഞ്ഞു.
