എല്ലാ മേഖലയിലും എന്നപോലെ സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ടെന്നും ഇത് കണ്ടെത്തി തടയുക എന്നത് ഉത്തരവാദിത്വമായി കരുതുന്നുവെന്നും നടൻ ആസിഫലി. സിനിമയിലെ ലഹരി ഉപയോഗ രംഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുമെന്നും ആസിഫ് അലി
കൊച്ചി: എല്ലാ മേഖലയിലും എന്നപോലെ സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ടെന്നും ഇത് കണ്ടെത്തി തടയുക എന്നത് ഉത്തരവാദിത്വമായി കരുതുന്നുവെന്നും നടൻ ആസിഫലി. സിനിമയിലെ ലഹരി ഉപയോഗ രംഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുമെന്നും ആസിഫ് അലി പറഞ്ഞു. സമൂഹത്തിലെ ഘടകങ്ങളെയാണ് സിനിമ പകർത്തുന്നത്. ഒരിക്കലും ലഹരി വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആസിഫ് അലി തൊടുപുഴയിൽ പറഞ്ഞു. കേരള പൊലീസിന്റെ തൂഫാൻ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുക ആയിരുന്നു ആസിഫ് അലി.
ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണെന്നും കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വലിയ അളവിലുള്ള മയക്കുമരുന്നാണ് പിടിച്ചെടുക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തുടരുന്ന ഓപ്പറേഷൻ തൂഫാന് ജനങ്ങളുടെ വലിയ സഹായം ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോക ലഹരിവിരുദ്ധ ദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ 'നമസ്തേ കേരള'ത്തിൽ അതിഥിയായി എത്തിയതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി ലക്ഷ്യം വെച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. പൊലീസേൻ്റേത് ആരംഭ ശൂരത്വമാണെന്ന് കണക്കാക്കി അവർ ഇപ്പോൾ പതുങ്ങിയിരിക്കുകയാണ്. എന്നാൽ മയക്കുമരുന്ന് ലോബിയുടെ അടിവേര് തകർക്കാതെ കേരള പൊലീസ് പിന്നോട്ടുപോകില്ല. കേരളത്തെ ഡ്രഗ് ഫീ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മയക്കുമരുന്ന് ലോബി എല്ലാം അവസാനിപ്പിക്കണമെന്നും കേരള പൊലീസ് നിങ്ങളുടെ പിറകെ ഉണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അതിശക്തമായ നടപടികളുമായി മുന്നോട്ടുപോകും. ഓപ്പറേഷൻ്റെ തൂഫാൻ്റെ രണ്ടാംഘട്ടമായി എല്ലാ നിയോജക മണ്ഡലങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അവബോധ പരിപാടികൾ നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി ജീവിതത്തിൽ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഓരോ കുട്ടിയും പ്രതിജ്ഞയെടുക്കുകയാണ്. അയൽസംസ്ഥാനങ്ങളിൽനിന്ന് മയക്കുമരുന്ന് എത്തുന്നത് തടയാനുള്ള ഫലപ്രദമായ മാർഗം മൂന്നാംഘട്ടത്തിൽ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.



