താരസംഘടനയായ 'അമ്മ' പിരിച്ചുവിടണമെന്ന ജി. സുധാകരന്റെ ആവശ്യത്തിനെതിരെ നടൻ ദേവൻ രംഗത്ത്. അറിവില്ലായ്മകൊണ്ടാണ് സുധാകരൻ അങ്ങനെ പറയുന്നതെന്നും സംഘടനയെക്കുറിച്ച് പഠിച്ചിട്ട് അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും നാളുകളായി വളരെ നാടകീയമായ കാര്യങ്ങളാണ് താരസംഘടനയായ അമ്മയിൽ നടക്കുന്നത്. ഭരണസമിതിയുടെ കൂട്ടരാജിയും പിന്നാലെ വന്ന അഡ്ഹോക്ക് കമ്മിറ്റിയും അൻസിബ ഹസന്റെ കേസും എല്ലാമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് സംഘടന. ഇതിനിടെ അമ്മ സംഘടനകൾക്ക് തന്നെ അപമാനമാണെന്നും പിരിച്ചുവിടണമെന്നും മുൻമന്ത്രി ജി. സുധാകരൻ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനിപ്പോൾ മറുപടി നൽകിയിരിക്കുകയാണ് നടൻ ദേവൻ.
അമ്മയെ കുറിച്ച് പഠിക്കാത്തത് കൊണ്ടും വിവരം ഇല്ലാത്തതുകൊണ്ടുമാണ് ജി. സുധാകരൻ അങ്ങനെ പറഞ്ഞതെന്നാണ് ദേവൻ പറയുന്നത്. "അമ്മ എന്ന സംഘടന പിരിച്ച് വിടണമെന്ന് പറയുന്ന ചില രാഷ്ട്രീയ നേതാക്കന്മാരേയും കണ്ടു. ജി സുധാകരനെ പോലുള്ള ആള്‍ക്കാരെ. അദ്ദേഹം അമ്മ സംഘടന എന്താണെന്ന് പഠിക്കാത്തത് കൊണ്ടാണ്, വിവരം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ ഒക്കെ പറയുന്നത്. അമ്മ എന്ന സംഘടന എന്ന് പറയുന്നത് ഒരുപാട് ഒരുപാട് അവശകലാകാരന്മാരുടെ അത്താണിയാണ്. എല്ലാ മാസവും ഒന്നാം തീയതി അമ്മയില്‍ നിന്നും വരുന്ന മെഡിക്കല്‍ കിറ്റും 5000 രൂപയുടെ ചെക്കും കാത്തിരിക്കുന്ന ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ നമുക്കുണ്ട്. അമ്മയെ പിരിച്ച് വിടണമെന്ന് പറയുന്ന സുഹൃത്തുക്കളായ രാഷ്ട്രീയ പ്രവര്‍ത്തകരോടും നേതാക്കനമാരോടും പറയുകയാണ് നിങ്ങള്‍ ശരിക്കും അമ്മയെ പഠിക്കൂ. പഠിച്ചിട്ട് അഭിപ്രായങ്ങള്‍ പറയൂ", എന്നായിരുന്നു ദേവന്റെ വാക്കുകൾ. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവൻ.
സാധാരണക്കാര്‍ക്ക് യാതൊരു താല്പര്യവും ഇല്ലാത്ത കാര്യങ്ങളാണ് അമ്മ സംഘടനയില്‍ നടക്കുന്നതെന്നും സമൂഹത്തില്‍ യാതൊരു സ്വാധീനവും സംഘടന ചുമത്തുന്നില്ലെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഇടപെട്ട് സംഘടനടെ പിരിച്ചുവിടണമെന്നും സംഘടയുടെ ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.



