Asianet News MalayalamAsianet News Malayalam

38 വർഷങ്ങൾ, എണ്ണിയെണ്ണി പകരം ചോദിക്കാൻ അവരെത്തുന്നു; ദിലീപിന്റെ 'തങ്കമണി' എത്താൻ ഇനി രണ്ട് ദിനം

മാര്‍ച്ച് 7ന് തങ്കമണി തിയറ്ററുകളില്‍ എത്തും. 

actor dileep movie thankamani release in march 7th 2024 nrn
Author
First Published Mar 5, 2024, 11:37 AM IST

പ്രേക്ഷകരേവരേയും മുള്‍മുനയിൽ നിർത്തിയ സിനിമാനുഭവമായിരുന്നു ഇന്ദ്രൻസ് നായകനായെത്തിയ 'ഉടൽ'. പ്രണയവും പ്രതികാരവും നിസ്സഹായതയുമൊക്കെ നിറഞ്ഞ സിനിമയിൽ ചെറിയൊരു പ്രമേയത്തെ വേറിട്ട ട്രീറ്റ്‍മെന്‍റുകൊണ്ട് ഉദ്വേഗജനകമാക്കുകയായിരുന്നു. ഒരു കണ്ണിന് കാഴ്ചയില്ലാത്ത കുട്ടിച്ചായൻ എന്ന കഥാപാത്രമായുള്ള ഇന്ദ്രൻസിന്‍റെ പകർന്നാട്ടം വിസ്മയാവഹമായിരുന്നു. ഇപ്പോഴിതാ 'ഉടലി'ന് ശേഷം 'തങ്കമണി'യുമായി സംവിധായകൻ രതീഷ് രഘുനന്ദനൻ എത്തുമ്പോള്‍, ദിലീപിന്‍റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

എൺപതുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം

എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ പൊലീസ് നരനായാട്ടിൽ ചോരപ്പുഴയൊഴുകിയ നടുക്കുന്ന സംഭവത്തെ ചലച്ചിത്രമാക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ ഏവരും ഉറ്റുനോക്കുന്നത്. 'പെണ്ണിന്‍റെ പേരല്ല തങ്കമണി, വെന്ത നാടിന്‍റെ പേരല്ലോ തങ്കമണി...' എന്ന ശീർഷക ഗാനവുമായെത്തുന്ന സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ പുറത്തിറങ്ങിയതോടെ ഇതിനകം ഏറെ ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. സോഷ്യൽമീഡിയയിലുള്‍പ്പെടെ സിനിമാഗ്രൂപ്പുകളിലടക്കം 'തങ്കമണി'യെ കുറിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

38 വർഷങ്ങൾക്ക് മുമ്പത്തെ സംഭവം

38 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു യഥാർത്ഥ സംഭവും ഒപ്പം ഫിക്ഷനും ചേർത്താണ് സിനിമ എത്തുന്നത്. ഇടുക്കി ജില്ലയിലെ തങ്കമണിയെന്ന മലയോര ഗ്രാമത്തിൽ ബസ് സര്‍വീസിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ അക്രമങ്ങളിലേക്ക് വഴിവെച്ചത്. വ്യാപാര കേന്ദ്രമായ കട്ടപ്പന പട്ടണത്തിൽ നിന്നും തങ്കമണിയിലേക്ക് സഞ്ചരിക്കാന്‍ ചുരുക്കം ബസുകള്‍ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. തങ്കമണിയിലേക്കുള്ള റോഡും ഏറെ മോശമായിരുന്നു. ഇവിടേക്ക് സര്‍വ്വീസ് നടത്തിയിരുന്ന 'എലൈറ്റ്' ബസ് തങ്കമണിയിലേക്ക് എത്താതെ തങ്കമണിക്ക് തൊട്ടടുത്തുള്ള പാറമടയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നത് പതിവായതോടെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു.  വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. ഇതാണ് നിഷ്ഠൂരമായ പോലീസ് വെടിവെപ്പിലേക്ക് എത്തിച്ച സംഭവങ്ങള്‍ക്ക് വഴിമരുന്നായത്.

ദിലീപിന്‍റെ വേറിട്ട മേക്കോവർ

ഇടുക്കി തങ്കമണിയിൽ നടന്ന യഥാർത്ഥ സംഭവത്തിന്‍റെ ചലച്ചിത്രാവിഷ്കാരമായെത്തുന്ന ചിത്രം കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തീക്ഷ്ണമായ കണ്ണുകളും നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ് എത്തുന്ന ചിത്രമാണ് 'തങ്കമണി'യെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകിയിരുന്നു. അതിന് പിന്നാലെ  അതിൽ നിന്ന് വിഭിന്നമായി യുവാവായുള്ള ലുക്കിൽ സെക്കൻഡ് ലുക്കും എത്തിയിരുന്നു. ശേഷമിറങ്ങിയ ടീസറും ട്രെയിലറുമൊക്കെ ദിലീപ് ആരാധകർക്കും സിനിമാപ്രേമികള്‍ക്കുമൊക്കെ ഗംഭീര ദൃശ്യവിരുന്ന് സമ്മാനിക്കുന്നൊരു ചിത്രമാണ് 'തങ്കമണി'യെന്ന് ഉറപ്പ് നൽകുന്നതായിരുന്നു. 'പെണ്ണിന്‍റെ പേരല്ല തങ്കമണി...' എന്നു തുടങ്ങുന്ന പാട്ടും സിനിമയുടെ ആത്മാവായിരുന്നു. അത്യന്തം ദാരുണമായ പോലീസ് നരനായാട്ട് എങ്ങനെയാണ് ഒരു നാടിനെ മുഴുവൻ ബാധിച്ചതെന്നും അതിന് പിന്നാലെ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളെന്തൊക്കെ ആയിരുന്നെന്നുമാണ് സിനിമയുടെ പ്രമേയം എന്നാണ് അറിയാനാകുന്നത്.

രതീഷ് രഘുനന്ദനന്‍റെ രണ്ടാം ചിത്രം

ഒട്ടേറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'ഉടലി'ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കമണി' എന്നതിനാൽ തന്നെ ദിലീപിന്‍റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രം തന്നെയാകും എന്നാണ് പ്രേക്ഷകരേവരും കണക്കുകൂട്ടുന്നത്. ഇന്ദ്രൻസിന് തന്‍റെ കരിയറിലെ വേറിട്ട വേഷം നൽകിയ സംവിധായകൻ തീർച്ചയായും ജനപ്രിയ നായകനെ പ്രേക്ഷകർക്ക് മുന്നിൽ ഏറെ മികവോടെ അവതരിപ്പിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരിക്കുന്നത്. എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന പോലീസ് നരനായാട്ടിന്‍റെ നടുക്കുന്ന ഓർമ്മകള്‍ കേരള ചരിത്രത്തിന്‍റെ ഭാഗമായതാണ്. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങളാണ് സിനിമ സംസാരിക്കുന്നത്.

അണിയറയിൽ ശ്രദ്ധേയർ

സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്‍റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും,  തമിഴിലേയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

50 കോടി ബിസിനസ് നേടി 'അന്വേഷിപ്പിൻ കണ്ടെത്തും'; ഇത് പ്രേക്ഷക മനസ്സറിഞ്ഞ വിജയം

ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റർ: ശ്യാം ശശിധരൻ, ഗാനരചന: ബി.ടി അനിൽ കുമാർ, സംഗീതം: വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ: സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ 'അമൃത', സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ, മിക്സിംഗ്:  ശ്രീജേഷ് നായർ, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷൻ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, സ്റ്റണ്ട്: രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ശാലു പേയാട്, ഡിസൈൻ: മാർക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios