കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നത്.

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ അധികൃതര്‍ അറിയിച്ചു.അദ്ദേഹം എക്‍മോ (എക്സ്‍ട്രകോര്‍പോറിയല്‍ മെംബ്രേൻ ഓക്സിജനേഷൻ)) സപ്പോര്‍ട്ടിലാണ് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്‍ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

'നൃത്തശാല' എന്ന ചിത്രത്തിലൂടെ 1972-ൽ ആണ് ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു.

'ഗജകേസരിയോഗം', 'റാംജിറാവു സ്‍പീക്കിംഗ്', 'ഡോക്ടർ പശുപതി', 'മാന്നാർ മത്തായി സ്‍പീക്കിംഗ്‌', 'കാബൂളിവാല', 'ദേവാസുരം', 'പത്താംനിലയിലെ തീവണ്ടി' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു.

ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022ൽ പുറത്തിറങ്ങിയ 'മകൾ', 'കടുവ' തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍ നിര്‍വഹിക്കുന്നു.

Read More: 'ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത്', പ്രതികരണവുമായി നടൻ റിയാസ് ഖാൻ