കുഞ്ഞുനാൾ മുതലുള്ള ആരാധന, 20 വർഷങ്ങൾക്കിപ്പുറം നൽകിയ സമ്മാനം; ആരാധികയെ ചേർത്തുപിടിച്ച് ജയസൂര്യ
നീതു എന്ന ആരാധികയെ കുറിച്ചാണ് ജയസൂര്യയുടെ പോസ്റ്റ്.
മലയാളികളുടെ പ്രിയ താരമാണ് ജയസൂര്യ. ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ അഭിനയ ജീവതം തുടങ്ങിയ നടൻ ഇന്ന്, മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ജയസൂര്യ കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ഒരു പക്ഷേ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിപ്പിച്ച മറ്റൊരു താരം മലയാള സിനിമയിൽ ഉണ്ടോ എന്നത് തന്നെ സംശയമാണ്. എന്നും തന്റെ ആരാധകരെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന നടൻ പങ്കുവച്ചൊരു പോസ്റ്റും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
നീതു ജസ്റ്റിന്‍ എന്ന ആരാധികയെ കുറിച്ചാണ് ജയസൂര്യയുടെ പോസ്റ്റ്. ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രം കണ്ടത് മുതൽ തുടങ്ങിയ നീതുവിന്റെ ആരാധന ഇപ്പോഴും തന്നോട് ഉണ്ടെന്ന് ജയസൂര്യ പറയുന്നു. നീതു എങ്ങനെയാണ് തന്റെ ആരാധിക ആയതെന്നുള്ള ചെറു കാർട്ടൂൺ വീഡിയോ സഹിതമാണ് ജയസൂര്യ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരിൽ കാണാൻ എത്തിയപ്പോൾ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പിറന്നാൾ ആശംസകൾക്ക് ഒപ്പം ജയസൂര്യയുടെ 'കത്തനാരെ' അവതരിപ്പിച്ച് മോഹൻലാൽ
"20 വർഷങ്ങൾക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെ ഞാൻ സിനിമാജീവിതത്തിൽ പിച്ചവെച്ച് തുടങ്ങുമ്പോൾ ഞാൻ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സിൽ സ്ഥാനം നൽകിയ ആളാണ് നീതു ജസ്റ്റിൻ. 20 വർഷങ്ങൾക്ക് ഇപ്പുറം , നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്നേഹത്തിന്റെ കഥ", എന്നാണ് ജയസൂര്യ വീഡിയോ പങ്കുവച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, ജോണ്‍ ലൂഥര്‍ എന്ന ചിത്രമാണ് ജയസൂര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഒരു കേസന്വേഷണത്തിനിടെ ഏല്‍ക്കുന്ന പരിക്കില്‍ നിന്ന് കേള്‍വിത്തകരാറ് സംഭവിക്കുകയാണ് ജയസൂര്യ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്. ജയസൂര്യയുടെ എക്കാലത്തെയും വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ലൂഥര്‍. ഇതിനോട് പടവെട്ടി അയാള്‍ അന്തിമ വിജയം നേടുമോ എന്നതിലേക്ക് പ്രേക്ഷകരുടെ ആകാംക്ഷയെ ക്ഷണിക്കുകയാണ് ചിത്രത്തില്‍ സംവിധായകന്‍. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.