എബ്രിഡ് ഷൈനിന്റെ സ്പായുടെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്‍റെ രസകരമായ പ്രതികരണം.

ടൻ ബിജു മേനോനും നിർമാതാവും തമ്മിൽ പ്രൊമോഷന്റെ പേരിൽ നടന്ന തർക്കങ്ങളും പിഴ ഈടാക്കിയതുമെല്ലാം മലയാള സിനിമയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ബിജു മേനോൻ പൈസ നൽകാമെന്ന് പറഞ്ഞെന്ന് നിർമാതാവ് അനൂപ് കണ്ണൻ കുറച്ച് മുൻപ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പ്രൊമോഷന് വരാൻ താല്പര്യമില്ലായിരുന്നുവെന്നും പിഴ കൊടുക്കാൻ പണമില്ലാത്തത് കൊണ്ടാണ് താൻ വന്നതെന്നും പറയുകയാണ് നടൻ ജോജി ജോൺ. എബ്രിഡ് ഷൈനിന്റെ സ്പായുടെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു നടന്റെ രസകരമായ പ്രതികരണം.

"പ്രൊമോഷന് വേണ്ടി നിർമാതാവ് വിളിച്ചപ്പോൾ പോകുന്നില്ലെന്നായിരുന്നു എന്റെ തീരുമാനം. മറ്റൊന്നുമല്ല കുറേ അഭിമുഖങ്ങളൊക്കെ കൊടുത്തു. അപ്പോൾ ഇനി വേണ്ടെന്നൊക്കെ ചിന്തിച്ച് വീട്ടിൽ ഇരിക്കുകയായിരുന്നു. പക്ഷേ എന്റെ ഭാര്യ രാവിലെ പറഞ്ഞു ഇച്ചായ നമുക്ക് പോകണം. കാരണം പോകാത്തതിന്റെ പേരിൽ നിർമാതാവ് 15 ലക്ഷം രൂപ പിഴയിട്ടാൽ നമ്മൾ എവിടെന്നെടുത്തിട്ട് കൊടുക്കും. ആകപ്പാടെ ഒരു മാരുതി ആൾട്ടോ കാറെ ഉള്ളൂ. അത് വിറ്റാൽ അത്രയും തുക കിട്ടുകയും ഇല്ലെന്ന് പറഞ്ഞു. അങ്ങനെ പണമില്ലാത്തതിന്റെ പേരിൽ പ്രൊമോഷന് വന്ന ആളാണ് ഞാൻ", എന്നായിരുന്നു ജോജി ജോണിന്റെ പ്രതികരണം.

ബിജു മേനോന്‍ - അനൂപ് കണ്ണന്‍ 

കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ലെന്നതാണ് ആരോപണം. ഇതിന്‍റെ പേരില്‍ നിര്‍മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ബി ഉണ്ണികൃഷ്‍ണൻ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 15 ലക്ഷം രൂപ ബിജു മേനോൻ നിര്‍മാതാവ് അനൂപ് കണ്ണന് നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ബിജു പണം നൽകിയില്ലെങ്കിൽ ആ തുക കുറച്ചാകും പുതിയ സിനിമയുടെ പ്രതിഫലം നൽകുക.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming