ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ് കമൽഹാസൻ നായകനായ 'വിക്രം' (Vikram). കമൽഹാസൻ (Kamal Haasan), വിജയ് സേതുപതി (Vijay Sethupathi), ഫഹദ് ഫാസിൽ (Fahadh Faasil) എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരിൽ കണ്ടിരിക്കുകയാണ് കമൽഹാസൻ. 

സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച വിവരം കമൽഹാസൻ തന്നെയാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് വഴി പങ്കുവച്ചത്. മുഖ്യമന്ത്രിക്ക് ബൊക്കെ കൊടുത്ത് സ്വീകരിക്കുന്ന തന്റെ ചിത്രവും കമൽ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് താരത്തെയും വിക്രം സിനിമയെയും അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയത്. 

Scroll to load tweet…

വിക്രം പുറത്തിറങ്ങി രണ്ട് ദിവസത്തിൽ 100 കോടി ക്ലബ്ബിൽ വിക്രം എത്തിയിരുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു തമിഴ് ചിത്രം നേടുന്ന എക്കാലത്തെയും ഉയര്‍ന്ന കളക്ഷനാണ് കമല്‍ ഹാസന്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 4.35 മില്യണ്‍ ഡോളര്‍ (33.9 കോടി രൂപ) ആണ് ചിത്രം നേടിയിരിക്കുന്നത്. രജനീകാന്ത് നായകനായ ഷങ്കര്‍ ചിത്രം 2.0 യെയാണ് വിക്രം പിന്നിലാക്കിയത്. 4.31 മില്യണ്‍ ഡോളര്‍ ആണ് 2.0യുടെ ആജീവനാന്ത ഗള്‍ഫ് ബോക്സ് ഓഫീസ്. കബാലി (3.2 മില്യണ്‍), ബിഗില്‍ (2.7 മില്യണ്‍), മാസ്റ്റര്‍ (2.53 മില്യണ്‍) എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങള്‍.

രജനിയെയും വിജയ്‍യെയും പിന്നിലാക്കി കമല്‍; ഗള്‍ഫ് കളക്ഷനില്‍ എക്കാലത്തെയും ഒന്നാമത്തെ ചിത്രമായി വിക്രം

റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായി റിപ്പോർ‌ട്ടുകൾ വന്നിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.