ഒടുവില്‍ മൗനം വെടിഞ്ഞ് മമിത.
വിജയ് നായകനായ ജനനായകന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മലേഷ്യയില്‍ വെച്ച് നടന്നിരുന്നു. അന്ന് മലയാളി താരം മമിത ഒരു പാട്ട് പാടുകയും ചെയ്‍തിരുന്നു. വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ഗാനമാണ് മമിത പാടിയത്. "എല്ലാ പുകഴും ഇരവന് ഇരവനക്കെ.." എന്ന ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടുന്നത്. ഇത് വലിയ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു.
"നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ. ഇൻഡ്രൈ വിതയ്ത്താൽ നാളൈ മുളയ്ക്കും അത് നീ മറക്കാതൈ.. അത് നീ മറക്കാതൈ..", എന്ന ഭാഗമാണ് മമിത പാടിയത്. ആ വേളയിൽ വേദിയിൽ ഇരുന്നവർ കരഘോഷം മുഴക്കിയെങ്കിലും വീഡിയോ പുറത്തുവന്നതോടെ ട്രോളന്മാർ അതേറ്റെടുത്തു. ഒപ്പം മമിത പാടുന്ന സമയത്തെ വിജയ്‍യുടെ മുഖഭാവവും നടിയുടെ ഡാൻസും എല്ലാം ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ ട്രോളുകളില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമിത.
ആളുകൾ അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം, അല്ലേ? എന്നാണ് മമിത ചോദിക്കുന്നത്. അവർ അതിനെ ഒരു എന്റര്‍ടെയ്‍ൻമെന്റായി എടുത്തു, ഞാനും അങ്ങനെ തന്നെ. എനിക്ക് ഇതിൽ എന്ത് പ്രശ്‌നമാണുള്ളത്? ഇതെല്ലാം നല്ല ഫണ്ണായിട്ടാണ് താൻ കാണുന്നത് എന്നും മമിത പ്രതികരിച്ചു.
എച്ച് വിനോദാണ് ജനനായകൻ സിനിമ സംവിധാനം ചെയ്യുന്നത്. സജീവ രാഷ്‍ട്രീയ പ്രവേശനം നടത്തിയതിനാല്‍ ഇത് വിജയ്‍യുടെ അവസാന സിനിമയായിട്ടാണ് വിലയിരുത്തുപ്പെടുന്നത്. തന്റെ അവസാന സിനിമയായിരിക്കും ഇത് എന്ന് വിജയ് പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. തമിഴ് സിനിമയെ 1000 കോടി ക്ലബിലെത്തിച്ച് വിജയ്‍ക്ക് വിട പറയാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
