Asianet News MalayalamAsianet News Malayalam

Marakkar : 'ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തി'; മരക്കാര്‍ വ്യാജ പതിപ്പുകളെ കുറിച്ച് മോഹൻലാൽ

ഒരുപാട് ആളുകളുടെ അധ്വാനവും വിയർപ്പും പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ഈ സിനിമ.

actor mohanlal says about fake version of marakkar movie
Author
Kochi, First Published Dec 5, 2021, 10:11 PM IST

ഡിസംബർ രണ്ടാം തിയതിയാണ് മോഹൻലാലിന്റെ മരക്കാർ  (Marakkar) എന്ന ബി​ഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതെങ്കിലും ചിത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പുകളും പ്രചരിച്ചു. ഈ അവസരത്തിൽ അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുതെന്ന് അഭ്യർത്ഥിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു നടന്റെ പ്രതികരണം. 

ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയുമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം. കൊവിഡിന് ശേഷം ഉണർന്ന സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് എതിരെ നിങ്ങളും അണിചേരണമെന്നും മോഹൻലാൽ പറയുന്നു.  സിനിമയുടെ വിജയം നമ്മുടെ ദേശസ്നേഹത്തിന്റെ കൂടി വിജയമാണെന്നും ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. 

Read Also: Marakkar : 'മരക്കാര്‍' ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച എരുമേലി സ്വദേശി പിടിയില്‍; കൂടുതല്‍ പേര്‍ കുടുങ്ങും

മോഹൻലാലിന്റെ വാക്കുകൾ

കുറേ നാളായി ഞാൻ ലൈവിൽ വന്നിട്ട് എല്ലാവരും സുഖമായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. മരക്കാർ: അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് പറയാനാണ് ഞാൻ വന്നത്. ഈ വലിയ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ വിജയം സിനിമയെ സ്നേഹിക്കുന്നവരുടേത് മാത്രമല്ല, നാടിനെ സ്നേഹിക്കുന്നവരുടെയും നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടേയും കൂടിയാണ്. രാജ്യാതിർത്തികൾ കടന്ന് നമ്മുടെ ഭാഷയിലൊരു ചിത്രം പ്രേക്ഷകരിൽ എത്തിക്കുക എന്ന യജ്ഞത്തിന്റെ ഫല സമാപ്തി കൂടിയാണ്. നമ്മൾ എല്ലാവരും സ്വാതന്ത്ര്യത്തോടെ ഇന്ന് ജീവിക്കുന്നതിന് പിന്നിൽ ജീവ ത്യാ​ഗം ചെയ്ത അനേകം വലിയ മനുഷ്യരുണ്ടെന്ന ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. സിനിമയുടെ വിജയം നമ്മുടെ ദേശസ്നേഹത്തിന്റെ കൂടി വിജയമാണ്. ചിത്രത്തിന് നിങ്ങൾ ഇതുവരെ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും സഹകരണവും തുടർന്നും ഉണ്ടാകണം. നിർമാണ ചെലവ് കാരണം വലിയ സിനിമകൾ വല്ലപ്പോഴും മാത്രമേ മലയാളത്തിൽ സംഭവിക്കാറുള്ളൂ. ഇനിയും ഒരുപാട് വലിയ സിനിമകൾ മലയാളത്തിൽ ഉണ്ടാകണം. അത് ലോകം മുഴുവൻ പ്രദർശിപ്പിക്കപ്പെടണം എന്നെല്ലാം അ​ഗ്രഹമാണ്. അതിന് പ്രേക്ഷകരുടെ പിന്തുണ കൂടിയെ തീരൂ. ദൗർഭാ​ഗ്യവശാൽ ഈ സിനിമയുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയുമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം. കൊവിഡിന് ശേഷം ഉണർന്ന സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് എതിരെ നിങ്ങളും അണിചേരണം. ഒരുപാട് ആളുകളുടെ അധ്വാനവും വിയർപ്പും പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ഈ സിനിമ. അതുകൊണ്ട് വ്യാജ പതിപ്പുകൾ കാണുകയോ കാണാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതിരിക്കുക. പൈറസി എന്ന വലിയ കുറ്റത്തിനെതിരെയുള്ള നിയമ നടപടികളിൽ നിങ്ങൾ പെട്ട് പോകരുതെന്ന് ഒരിക്കൾ കൂടി അഭ്യർത്ഥിക്കുന്നു. ഏകദേശം മൂന്ന് വർഷമെടുത്തു മരക്കാർ തിയറ്ററിലെത്തിക്കാൻ. ആ സിനിമയ്ക്ക് ആവശ്യമില്ലാത്ത ഒരുപാട് കമന്റുകൾ ആദ്യകാലത്തുണ്ടായി. പക്ഷേ ആ കാർമേഘമൊക്കെ മാറി, സൂര്യൻ കത്തിനിൽക്കുമ്പോലെ സിനിമ മാറുമെന്നാണ് എന്റെ പ്രതീക്ഷ. കാരണം ആ സിനിമ കാണുന്ന ആർക്കും അത്തരത്തിലുള്ള കുറ്റങ്ങൾ പറയാൻ പറ്റില്ല. ഒരുപാട് പേരുടെ അധ്വാനത്തിൽ എടുത്ത സിനിമയാണ്. ഒരുപാട് പേര് ജോലി ചെയ്യുന്ന ഇന്റസ്ട്രി കൂടിയാണ് സിനിമ. മലയാളത്തെ സ്നേഹിക്കുന്ന സിനിമയെ സ്നേഹിക്കുന്നവർ ഇതിന്റെ പുറകിൽ അണിചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു.   

Read More: Marakkar : 'എല്ലാ സിനിമയും ആരാധകര്‍ക്കുവേണ്ടി എടുക്കാനാവില്ല'; മോഹന്‍ലാല്‍ പറയുന്നു

Follow Us:
Download App:
  • android
  • ios