കേരള സർക്കാരിന്റെ 'തൂഫാൻ വാരിയർ' ലഹരിവിരുദ്ധ പ്രചാരണത്തിൽ മോഹൻലാൽ പങ്കാളിയായി. ലഹരി ഉപയോഗം നിർത്താൻ അഭ്യർത്ഥിക്കുന്ന അദ്ദേഹം, വിൽക്കുന്നവർക്ക് മാപ്പില്ലെന്നും പൊലീസ് പിന്നാലെയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു.
കേരള സർക്കാരിന്റെ തൂഫാൻ വാരിയറിൽ പങ്കാളിയായി മോഹൻലാൽ. ഇതോടനുബന്ധിച്ചുള്ള വീഡിയോ മോഹൻലാൽ പുറത്തിറക്കി. താൻ തിരശ്ശീലയിൽ പറഞ്ഞ 'നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന സംഭാഷണത്തോടെ ആരംഭിക്കുന്ന വീഡിയോ 'ബി എ ഹീറോ. സേ നോട്ട് ടു ഡ്രഗ്സ്'. എന്ന വാക്കോടെയാണ് അവസാനിക്കുന്നത്. ലഹരി വിൽക്കുന്നവരോട് അത് നിർത്താനും കേരള പൊലീസ് പുറകേയുണ്ടെന്നും പറഞ്ഞ മോഹൻലാൽ അവർക്കിനി മാപ്പില്ലെന്നും പറയുന്നുണ്ട്.
"ഞാന്‍ രണ്ട് വട്ടം നിങ്ങളോട് തിരശ്ശീലയില്‍ പറഞ്ഞിട്ടുണ്ട് നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്. ആദ്യം സാഗര്‍ ഏലിയാസ് ജാക്കിയായി ഇരുപതാം നൂറ്റാണ്ടിലും പിന്നീട് സ്റ്റീഫന്‍ നെടുമ്പള്ളിയായി ലൂസിഫറിലും. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയായി നിങ്ങളോട് നേരിട്ട് പറയുകയാണ് നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്. ലഹരി ഉപയോഗിക്കുന്നവരോട് സ്നേഹപൂര്‍വ്വം പറയുകയാണ് പ്ലീസ് നിര്‍ത്തിക്കോളൂ. നിങ്ങള്‍ക്ക് വേണ്ടി, നിങ്ങളുടെ കുടുംബത്തിന് വേണ്ടി, ഈ നാടിന് വേണ്ടി. ഈ വിഷം വില്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ.. നിങ്ങളോടാണ്. അത് ചെയ്യരുത്. ഇപ്പോള്‍ തന്നെ നിര്‍ത്തിക്കോ. കേരള പൊലീസ് നിങ്ങളുടെ പിന്നാലെ ഉണ്ട്. നിങ്ങള്‍ക്കിനി മാപ്പില്ല. ഓപ്പറേഷന്‍ തൂഫാന്‍ ദ നര്‍ക്കോ ഹണ്ടില്‍ ഞാനും തൂഫാന്‍ വാറിയറാണ്. നമുക്ക് ഒന്നിച്ച് ലഹരി മാഫിയകളുടെ വേരുകളറുക്കാം. നല്ലൊരു നാളേയ്ക്കായി കൈകോര്‍ക്കാം. ബി എ ഹീറോ. സേ നോട്ട് ടു ഡ്രഗ്സ്", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണ് തൂഫാൻ. ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് എന്നാണ് പദ്ധതിയുടെ പേര്. ലഹരിമാഫിയയുടെ വേരറുക്കുമെന്ന് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു. തൂഫാൻ ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ മുക്കും മൂലയും പൊലീസ് അരിച്ച് പെറുക്കുന്നുണ്ട്. ഓരോ ദിവസവും നിരവധി ലഹരിക്കേസുകളും രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.



