ദ രാജാ സാബ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളുടെ പ്രതികരണം.

പ്രഭാസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദ രാജാ സാബ്. ജൂണ്‍ 16നാണ് പ്രഭാസ് നായകനായ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുക. എന്നാല്‍ 50 സെക്കൻഡ് ടീസര്‍ ഭാഗം ഓണ്‍ലൈനില്‍ ലീക്കായെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സംഭവത്തില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഉത്തരവാദിത്തം കാണിക്കണമെന്നും പൈറസിക്കെതിരെ ജാഗ്രത പുലര്‍ത്തുക എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ അഞ്ചിനായിരിക്കും. നേരത്തെ ഏപ്രില്‍ 10നായിരുന്നു പ്രഭാസ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. സംഗീതം നിര്‍വഹിക്കുന്നത് തമൻ ആണ്. ദ രാജാ സാബ് എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ജാപ്പനീസ് പതിപ്പ് ഒരുക്കുമോയെന്ന് നിര്‍മാതാക്കള്‍ ചോദിച്ചതായി തമൻ വെളിപ്പെടുത്തിയിരുന്നു. ജപ്പാനില്‍ ഓഡിയോ ലോഞ്ച് സംഘടിപ്പിക്കാൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത് എന്നും തമൻ സൂചിപ്പിക്കുന്നു. എന്തായാലും തമന്റെ വാക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. രാജാ സാബിന്റെ സംവിധാനം മാരുതിയാണ്. നായിക മാളവിക മോഹനനും ആണ്.

പഴയ ഒരു ഹിറ്റ് ഹിന്ദി ചിത്രത്തിലെ ഗാനം രാജാ സാബില്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായി ബച്ചൻ ചിത്രത്തിലെ ഗാനം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞതായി പിന്നീട് ചിത്രത്തിന്റെ അപ്‍ഡേറ്റുമുണ്ടായി. ഗാനത്തിന്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ദേശീയതലത്തില്‍ അംഗീകാരം നേടിയ തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റ പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി 1000 കോടി ക്ലബിലുമെത്തിയിരുന്നു. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ എന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക