ഇസ്രായേൽ ആക്രമണം തുടർന്നാൽ പശ്ചിമേഷ്യയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇത് ഇന്ധനവില ബാരലിന് 200 ഡോളറിന് മുകളിലെത്തിക്കുമെന്ന് ഇറാൻ സൈന്യം സൂചിപ്പിച്ചു. എന്നാൽ, പ്രകോപനമില്ലാതെ ആക്രമിക്കുന്നത് ഇറാനാണെന്ന് യുഎഇ ആരോപിച്ചു.
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ രാജ്യത്തെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ, പശ്ചിമേഷ്യൻ മേഖലയിലെ മറ്റ് രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. ഇറാൻ സൈന്യമാണ് മുന്നറിയിപ്പ് നൽകിയത്. നിലവിൽ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷങ്ങൾ തുടരുന്നത് ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയരാൻ കാരണമാകുമെന്ന സൂചനയും ഇറാൻ നൽകുന്നുണ്ട്.
ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡ് വക്താവ് ഇബ്രാഹിം സോൾഫഗാരി സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ സമാനമായ നടപടി ഇറാനും മേഖലയിൽ നടത്തും. ക്രൂഡ് ഓയിൽ ബാരലിന് 200 ഡോളറിലധികമായി വർധിക്കുന്നത് സഹിക്കാൻ കഴിയുമെങ്കിൽ മാത്രം നിങ്ങൾ ഈ കളി തുടരുക എന്നാണ് ഇബ്രാഹിം സോൾഫഗാരി പറഞ്ഞത്.
അതേസമയം ഇറാൻ പ്രകോപനമില്ലാതെ ആക്രമിക്കുകയാണെന്ന് ഗൾഫ് രാജ്യങ്ങൾ ആവർത്തിക്കുന്നു. തങ്ങളുടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് 1,400-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇറാൻ വിക്ഷേപിച്ചതായി യുഎഇ കുറ്റപ്പെടുത്തി. ഇപ്പോഴും സ്വയം പ്രതിരോധത്തിലൂന്നിയാണ് തങ്ങൾ നിൽക്കുന്നതെന്നും യുഎഇ ഓർമപ്പെടുത്തി.


