പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന ചോദ്യത്തിനും നടൻ പൃഥ്വിരാജ് മറുപടി നല്‍കിയിട്ടുണ്ട്.

താര സംഘടനയുടെ പ്രസിഡന്റ് സ്ഥാനം താൻ രാജിവയ്‍ക്കുന്നത് വികാരാധീനനായിട്ടാണ് എന്ന് മോഹൻലാല്‍ വ്യക്തമാക്കി. ഭരണസമിതി അംഗങ്ങളുടെ ഓണ്‍ലൈൻ യോഗത്തിലാണ് താരം വികാരാധീനനായത്. തീരുമാനം എടുക്കുന്നതിന് മുമ്പ് ആദ്യം താൻ മമ്മൂട്ടിയോടെ സംസാരിച്ചു. ഇതാണ് നല്ലത് എന്നും മമ്മൂട്ടി പറഞ്ഞെന്നും മോഹൻലാല്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തായതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് മലയാളത്തിലെ താര സംഘടന അമ്മയില്‍ കൂട്ട രാജിയുണ്ടായത്. ഭരണ സമിതി അംഗങ്ങളെല്ലാം രാജിവെച്ചു, പ്രസിഡന്റ് മോഹൻലാലാണ് രാജി തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. 17 അംഗ കമ്മിറ്റിയാണ് രാജിവെച്ചത്.

സംഘടനയിലെ അംഗങ്ങള്‍ അടുത്തിടെ ലൈംഗിക ആരോപണത്തില്‍ പെട്ടതിനാല്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണം. അമ്മയിലെ ഭിന്നത അടുത്തിടെ രൂക്ഷമായിരുന്നു. വൈസ് പ്രസിഡന്റ് ജഗദീഷിനൊപ്പം യുവ താരങ്ങളും വനിതാ അംഗങ്ങളും സംഘടിച്ചതും പ്രതിസന്ധിയുണ്ടാക്കി. താരങ്ങള്‍ വാട്‍സ് ആപ്പ് ഗ്രൂപ്പില്‍ തര്‍ക്കിച്ചപ്പോള്‍ ഭരണസമിതി രാജിവയ്‍ക്കുന്നതായി മോഹൻലാല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് വൈകരുതെന്ന് യുവ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി വിളിച്ച് ഭരണസമിതിയെ തെരഞ്ഞെടുക്കും. അതുവരെ നിലവിലെ ഭരണസമിതി താല്‍ക്കാലികമായി തുടരാനുമാണ് ആലോചന.

അമ്മയ്‍ക്ക് വീഴ്‍ച സംഭവിച്ചുവെന്ന് പൃഥ്വിരാജടക്കമുള്ളവര്‍ പറയുകയും ചെയ്‍തിരുന്നു. പാര്‍വതി തിരുവോത്ത് വിലക്ക് നേരിട്ടുവെന്ന് പറഞ്ഞതും മുമ്പ് പൃഥ്വിരാജും അങ്ങനെ സൂചിപ്പിച്ചിരുന്നുവല്ലോയെന്ന ചോദ്യത്തിനും മറുപടി കൃത്യമായി നല്‍കിയിരുന്നു. പാര്‍വതിക്ക് മുമ്പ് നിങ്ങള്‍ക്ക് മുന്നില്‍ താൻ ഉണ്ട്. ശരിയാണ്. ഒരിക്കലൊരു നിലപാട് എടുത്തതിന്റെ പേരില്‍. നിരോധനം എന്ന് അങ്ങനെ വിളിക്കുന്നത് തെറ്റാണ് എന്നും നടൻ പൃഥ്വിരാജ് വ്യക്തമാക്കി.. ബഹിഷ്‍കരണം ഓരോരുത്തരുടയും വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ ബഹിഷ്‍കരണം എന്ന് ഇന്ന് പറയുന്നത് അധികാര സ്ഥാനത്ത് ഇരിക്കുന്ന ആള്‍ക്കാരില്‍ നിന്ന് വരുമ്പോള്‍ അത് നിരോധനമായിട്ടാണ്. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ ഇന്നും സംഘടിതമായിട്ട് സിനിമയില്‍ ഒരാളുടെ തൊഴിലവസരം ഇല്ലാതാക്കുന്നുണ്ടെങ്കില്‍ അതിനെ എന്തായാലും അഡ്രസ് ചെയ്യണം. അതിനെതിരെ നടപടികള്‍ ഉണ്ടാകണം. ആര്‍ക്കും അങ്ങനെ ചെയ്യാൻ അവകാശമില്ലെന്നും പറയുന്നു പൃഥ്വിരാജ്. ഇതിനെയാണ് നിങ്ങള്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ അത് ഉണ്ടാകാൻ പാടില്ല ഒരിക്കലും. വിലക്ക് പാടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു പൃഥ്വിരാജ്.

Read More: ഹൃത്വിക്കിന്റെ ഫൈറ്ററും ആ 'സ്‍ത്രീ'യുടെ കളക്ഷനില്‍ വീണു, മുന്നില്‍ ആ ബ്രഹ്മാണ്ഡ ചിത്രം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക