രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ജനങ്ങളോട് അഭിപ്രായം തേടിയ നടൻ രാഘവ ലോറൻസിനെതിരെ എതിർപ്പുകൾ തുടങ്ങിയതായി അദ്ദേഹം പറയുന്നു. തിരുച്ചിറപ്പള്ളിയിൽ മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് പ്രതികരണം.
തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും തമിഴകത്തെ രാഷ്ട്രീയ മാറ്റങ്ങൾ വലിയ ചർച്ചയായി മാറുന്നുണ്ട്. വിജയ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ തമിഴ്നാട്ടിൽ വന്ന മാറ്റങ്ങളും പുതിയ നിമയമങ്ങളും എല്ലാം ഏറെ ആവേശത്തോടെയാണ് മലയാളികളും നോക്കി കാണുന്നത്. വിജയ് രാജിവച്ച തിരുച്ചിറപ്പള്ളിയിൽ നടൻ രാഘവ ലോറൻസ് സ്ഥാനാർത്ഥിയായേക്കും എന്ന ചർച്ചകൾ സജീവമാണ്. ഇതിനിടയിൽ താൻ രാഷ്ട്രീയത്തിലേക്ക് വരണമോ വേണ്ടയോ എന്ന് പറയാനായി ലോറൻസ് ഒരു വീഡിയോ ചെയ്തിരുന്നു. ഇതേറെ വൈറലാകുകയും ചെയ്തു. ലോറൻസ് രാഷ്ട്രീയത്തിൽ വരണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം.
ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നാലെ തനിക്ക് എതിരെ ചിലർ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നും അതിന്റെ ചലനങ്ങൾ കാണാനുണ്ടെന്നും പറയുകയാണ് രാഘവ ലോറൻസ്. പ്രസ്മീറ്റിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. "നിലവിലുള്ള രാഷ്ട്രീയക്കാരെല്ലാം സഹോദരനായും അതായത് സ്വന്തക്കാരെ പോലെയാണ് ഞാൻ കാണുന്നത്. ഒരുപക്ഷേ ഞാന്‍ രാഷ്ട്രീയത്തിലറങ്ങി നിലപാടുകള്‍ പറയുമ്പോള്‍ എതിരാകുമാകും. ഇപ്പോഴെനിക്കെതിരെ തിരിഞ്ഞിട്ടില്ലെന്നാണോ നിങ്ങളുടെ വിചാരം. രാഷ്ട്രീയത്തിലേക്ക് വരണമോ വേണ്ടയോ എന്ന് ചോദിച്ചതിന് എനിക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. അതിന്റെ മണം അടിച്ച് തുടങ്ങിയിട്ടുണ്ട്(ലൈറ്റ അടിക്ക ആരംമ്പിച്ചിട്ടെ. സ്മെല്‍ എല്ലാം വരത്) ഇന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങൾ വച്ചും എനിക്കെതിരെ തിരയും. തിരിച്ചടിക്കട്ടെ. എല്ലാം ഒരു വിളയാട്ടാണല്ലോ. നമ്മളും നല്ല രീതിയില്‍ ഗെയിം കളിക്കുമല്ലോ. കളത്തിലിറങ്ങിയാല്‍ ഞാനും ഗെയിം ആടാന്‍ തുടങ്ങും", എന്ന് ലോറൻസ് പറയുന്നു.
ഡിഎംകെയ്ക്കിട്ടും രാഘവ ലോറൻസ് പേരെടുത്ത് പറയാതെ കൊട്ട് കൊടുത്തിട്ടുണ്ട്. "ഒരുത്തന്‍ വളരുന്നത് കണ്ടാല്‍ അവനെ എങ്ങനെ എങ്കിലും താഴെ ഇറക്കണം എന്ന ആഗ്രഹം ചിലര്‍ക്കുണ്ടാകും. അതാണ് ഈ വിമര്‍ശനങ്ങളും ആരോപണങ്ങളും ഒക്കെ വരുന്നത്. പുതിയ ആൾക്കാർ വലിയ മലകളെ ഉടയ്ക്കുകയും ഇഴയാത്ത ഇടങ്ങളില്‍ ഇഴയുകയും ചെയ്യും. നിങ്ങള്‍ക്ക് എവിടെ തെറ്റ് പറ്റിയെന്നത് സ്വയം മനസിലാക്കൂ. അടുത്ത് നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ജനങ്ങളോട് പറയൂ. ഇങ്ങനെ വിമർശിച്ചിട്ട് കാര്യമൊന്നും ഇല്ല", എന്നാണ് നടൻ പറഞ്ഞത്.
"ആരാണ് നല്ലത് ആരാണ് മോശം എന്നത് ജനങ്ങള്‍ക്ക് അറിയാം. ഇന്നത്തെ കാലത്ത് അഭിനയിക്കാനെ പറ്റില്ല. സോഷ്യല്‍ മീഡിയ അത്രത്തോളം വളര്‍ന്നു കഴിഞ്ഞു. അഭിനയിച്ചാല്‍ അതിനുള്ള ഫലം കിട്ടും. സത്യസന്ധമായി ഇരുന്നാൽ അതിന്‍റെ ഫലം കിട്ടും. ഞാന്‍ അഭിനയിക്കില്ല സത്യസന്ധമായി തന്നെ മുന്നോട്ട് പോകും. ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നത് അടിയുണ്ടാക്കാനല്ല. വെറുപ്പുണ്ടാക്കാനും അല്ല. നിലവിൽ ജനങ്ങൾക്ക് വേണ്ടി എന്നെ കൊണ്ട് കഴിയുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ വരുമ്പോൾ അതിൽ എന്തെല്ലാം ചെയ്യാൻ പറ്റും എന്നത് മാത്രമാണ് എന്റെ നോട്ടം. പണത്തിനും പദവിക്കും വേണ്ടിയല്ല ഞാൻ വരുന്നത്. നിലവിൽ 100 മാറ്റം കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, രാഷ്ട്രീയത്തിൽ ലക്ഷം മാറ്റങ്ങൾ കൊണ്ടുവരാൻ എനിക്ക് പറ്റും. ലക്ഷം പേർക്ക് ഇപ്പോൾ ചെയ്യുന്നത് അവിടെ കോടി പേർക്ക് ചെയ്യാനാകും. ജീവിതം എന്നത് പണം അല്ല സർ. ജീവിക്കുമ്പോൾ ഒരു മനുഷ്യൻ എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം. ഞാൻ മരിക്കുമ്പോൾ നാട് മുഴുവനും കരയും സർ", എന്നും രാഘവ ലോറൻസ് കൂട്ടിച്ചേർത്തു.



