തൂത്തുക്കുടി വെടിവയ്പ്പ്: നടൻ രജനീകാന്തിന് സമൻസ്
തൂത്തുക്കുടിയില്‍ കോപ്പര്‍ സ്‌റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെ വിമര്‍ശിച്ചാണ് അന്ന് രജനികാന്ത് രംഗത്തുവന്നത്
ചെന്നൈ: തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന് മുന്നിൽ നടൻ രജനീകാന്ത് ഹാജരാകണം. ഇതിനായി അദ്ദേഹത്തിന് സമൻസ് അയച്ചു. തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരിലാണ് സമൻസ്.
തൂത്തുക്കുടിയില്‍ കോപ്പര്‍ സ്‌റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെ വിമര്‍ശിച്ചാണ് അന്ന് രജനികാന്ത് രംഗത്തുവന്നത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു.
തൂത്തുക്കുടിയിൽ പൊലീസ് വെടിവയ്പ്പിലേക്ക് നയിച്ച അക്രമത്തിന് കാരണം പ്രതിഷേധത്തിനിടെ നുഴഞ്ഞ് കയറിയ സാമൂഹ്യ വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിലാണ് സമൻസ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അർജുന ജഗദീശൻ സമിതി മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.
ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013 ലാണ് പ്ലാൻറ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചെങ്കിലും വേദാന്ത സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങുക ആയിരുന്നു. തുടർന്ന് സ്റ്റെർലൈറ്റ് പ്ലാൻറ് രണ്ടാം ഘട്ട വികസനങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തിയാർജ്ജിച്ചത്. രണ്ടാംഘട്ട പ്രക്ഷോഭത്തിന്‍റെ നൂറാം ദിവസമായിരുന്നു 13 പേരുടെ ജീവനെടുത്ത പൊലീസ് വെടിവെയ്പ്പ്.