'എനിക്കിപ്പോൾ ആ കുഴിയിൽ ചെന്ന് അകത്തോട്ട് കേറി കിടന്ന് സുധിച്ചേട്ടനെ എടുത്തുകൊണ്ട് വരാൻ ഒന്നും പറ്റില്ലല്ലോ;.
മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ കൊല്ലം സുധി മരിച്ച് മൂന്നു വർഷം ആകുകയാണ്. ഇതിനിടെ, സുധിയുടെ ആണ്ട് നടത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ഭാര്യ രേണു സുധി. ചടങ്ങുകളെല്ലാം രണ്ടു വർഷം കൊണ്ട് കഴിഞ്ഞെന്നും ഇത്തവണ ചടങ്ങുകളൊന്നും ഉണ്ടാകില്ലെന്നും രേണു പറയുന്നു. ഇത്തവണ റിതപ്പനെയും (ഇളയ മകൻ) കൊണ്ടുപോയി ഏതെങ്കിലും അനാഥാലയത്തിലെ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകണം എന്നാണ് തന്റെ ആഗ്രഹമെന്നും രേണു പറയുന്നു. ഇതു സംബന്ധിച്ച് ഉയർന്ന ചോദ്യങ്ങളോട് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
''സുധിച്ചേട്ടന്റെ ആണ്ടിന് ഞാൻ ഇവിടെ കാണുമോ എന്ന് എനിക്ക് അറിയില്ല. ഞാൻ എവിടെയാണെങ്കിലും പ്രാർത്ഥിക്കും. ഇത്തവണ ഒരു ചടങ്ങും ഇല്ല. മൂന്നാമത്തെ വർഷമായി, നമ്മുടെ ചടങ്ങുകൾ രണ്ടു വർഷം കൊണ്ട് കഴിഞ്ഞു. ഒരു ചടങ്ങും ഇല്ല. എന്റെ ഒരു ആഗ്രഹം ഇവിടെ അടുത്തൊരു അനാഥാലയത്തിൽ കുറച്ചു കുഞ്ഞുപിള്ളേരുണ്ട്, അവർക്ക് റിതപ്പനെയൊക്കെ കൊണ്ടുപോയി ചോറ് കൊടുത്ത് അവരോടൊപ്പം ഇരുന്ന് കഴിക്കണം എന്നാണ്. ഞാൻ എവിടെയെങ്കിലും പോവുകയാണെങ്കിൽ ഇവരെ പറഞ്ഞേൽപ്പിച്ചിട്ട് പോകും. അല്ലാതെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ പള്ളിയിൽ അച്ഛനൊക്കെ വന്നുള്ള പ്രാർത്ഥന ഒന്നുമില്ല.
ആത്മാവിന് നിത്യശാന്തി കിട്ടണേ എന്ന് പ്രാർത്ഥിക്കാനെ നമ്മളെകൊണ്ട് പറ്റൂ. എനിക്കിപ്പോൾ ആ കുഴിയിൽ ചെന്ന് അകത്തോട്ട് കേറി കിടന്ന് സുധിച്ചേട്ടനെ എടുത്തുകൊണ്ട് വരാൻ ഒന്നും പറ്റില്ലല്ലോ. നെഗറ്റീവ് പറയുന്നവർ പറയുന്നത് ഞാനും കുഴി ചെന്ന് ചാടണം എന്നാണ്. എനിക്ക് അങ്ങനെ പറ്റില്ല, ഒരു കുഞ്ഞു കൊച്ച് ഉള്ളതാ. മക്കളുള്ളവർക്ക് എന്തായാലും സതി ചെയ്യാൻ പറ്റില്ല'', രേണു പറഞ്ഞു.
