നടനും എംഎൽഎയുമായ രമേഷ് പിഷാരടി പൊതുപരിപാടികളിൽ പൊന്നാട, മെമന്റോ, ബൊക്കെ തുടങ്ങിയ ഉപഹാരങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു. സംഘാടകർക്ക് നിർബന്ധമാണെങ്കിൽ, ഇവയ്ക്ക് പകരം പുസ്തകങ്ങൾ നൽകിയാൽ മതിയെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പാലക്കാട്: നടനും എംഎൽഎയുമായി രമേഷ് പിഷാരടിയുടെ പുതിയ തീരുമാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പൊതുപരിപാടികളിൽ മെമെന്റോ, പൊന്നാട, ബൊക്കെ ഒന്നും തനിക്ക് വേണ്ടെന്നും നിർബന്ധമെങ്കിൽ പുസ്തകങ്ങൾ തന്നാൽ മതിയെന്നും പിഷാരടി പറയുന്നു. താൻ ആ പുസ്തകങ്ങൾ വായിക്കുകയും അവ വായനശാലയ്ക്ക് നൽകാമെന്നും രമേഷ് പിഷാരടി പറയുന്നു.
"പുതിയ തീരുമാനം. മെമെന്റോ, പൊന്നാട, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം.ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളിൽ എങ്കിലും എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ട്. ഇവയിലേതെങ്കിലും ഒന്നോ മൂന്നും ചേർന്നോ ലഭിക്കും. ഇതിനു കുറഞ്ഞത് 1000 രൂപയെങ്കിലും ആയേക്കും. എനിക്ക് വേണ്ടി ആ പണം ചിലവാക്കുന്നത് സംഘാടകർക്ക് ഒഴിവാക്കാം. ഒഴിവാക്കണം. അതൊരു സ്നേഹമാണെന്ന് അറിയാം. അഥവാ നിർബന്ധമെങ്കിൽ അവയ്ക്ക് പകരം ഒരു പുസ്തകം. തന്നാൽ മതി. വായിക്കാം. വായനശാലയ്ക്ക് കൊടുക്കാം", എന്നായിരുന്നു രമേഷ് പിഷാരടിയുടെ വാക്കുകൾ.
പിഷാരടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. "ഉപഹാരങ്ങളേക്കാൾ അറിവിന് പ്രാധാന്യം നൽകിയ എംഎൽഎയുടെ തീരുമാനം. ഒരു ജനപ്രതിനിധിയുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ്, പുസ്തകത്തേക്കാൾ നല്ല സമ്മാനം മറ്റൊന്നില്ല, നല്ല തീരുമാനം, എം എൽ. എ യുടെ ഓഫീസിലെ സ്റ്റാഫിനോട് പറഞ്ഞാൽ മതി, ബുക്ക് ചെയ്യാൻ വരുമ്പോൾ മൊമെന്റോ ഒഴിവാക്കാൻ, നിർബന്ധം ആണെങ്കിൽ വായിക്കാൻ കഥ, നോവൽ, തുടങ്ങിയ പുസ്തകങ്ങൾ മതിയെന്ന്, നല്ല തീരുമാനം. ഇങ്ങനെയുള്ള നല്ല മാറ്റങ്ങൾക്ക് ഇനിയും തുടക്കം കുറിക്കാൻ കഴിയട്ടെ, ഇതു വളരെ നല്ല തീരുമാനം ആണ്, പൊന്നാട പരിപാടിയൊക്കെ നിർത്തേണ്ട കാലം പണ്ടേ കഴിഞ്ഞു, എംഎൽഎമാർക്കും മറ്റു ജനപ്രതിനിധികൾക്കും ഏറ്റെടുക്കാവുന്ന അടിപൊളി മാതൃക, ഇങ്ങനെയുള്ള നല്ല മാറ്റങ്ങൾക്ക് ഇനിയും തുടക്കം കുറിക്കാൻ കഴിയട്ടെ", എന്നിങ്ങനെ പോകുന്നു പ്രശംസ കമന്റുകൾ.



