അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പറയുന്നു സാജൻ സൂര്യ.
ടെലിവിഷൻ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ സൂര്യ. വലിയൊരു ഇടവേളയ്ക്ക് ശേഷം സാജന്‍ സൂര്യ നായകനായി എത്തിയ ഗീതാഗോവിന്ദം എന്ന സീരിയല്‍ ഏഷ്യാനെറ്റില്‍ അടുത്തിടെയാണ് വിജയകരമായി സംപ്രേക്ഷണം അവസാനിപ്പിച്ചത്. സിനിമയിൽ അഭിനയിക്കുക എന്നതാണ് തന്റെ ആത്യന്തിക ആഗ്രഹമെന്നും പക്ഷേ, അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സാജൻ സൂര്യ പറയുന്നു. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ജെനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സാജൻ സൂര്യ.
''സിനിമയിൽ അങ്ങനെ അധികം ആരും വിളിക്കാറില്ല. കാരണം, ഞങ്ങളൊക്കെ പക്കാ സീരിയൽ ആർടിസ്റ്റുകളായിപ്പോയി. അത് ചിലപ്പോൾ തെറ്റിദ്ധാരണയാകാം, ചിലപ്പോൾ അവർക്ക് അവരുടേതായ മാർക്കറ്റിങ്ങ് സ്ട്രാറ്റജി ഉണ്ടാകും. നമ്മളാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് സീരിയലാണ് വിധിച്ചിട്ടുള്ളത്, സീരിയൽ ചെയ്യുന്നു. സിനിമ ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്. പക്ഷേ, ഒന്നും വർക്കൗട്ട് ആയി വന്നില്ല. ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ വിളിക്കട്ടെ. നായകാനായിട്ടൊന്നും വേണമെന്നില്ല, ചെറിയ വേഷം കിട്ടിയാലും ചെയ്യും.
സിനിമയിലേതു പോലെയല്ല സീരിയലിൽ. ഇവിടെ വ്യത്യസ്ത വേഷങ്ങൾ എന്നു പറയുന്നൊരു സാധനമില്ല. ഇവിടെ നായകൻ, അച്ഛൻ, നായിക അങ്ങനെ എല്ലാവരും ഏതാണ്ട് ഒരേ ഫ്ളേവറിലാണ്. ഒരുപാട് കഴിവ് തെളിയിക്കാനുള്ള അവസരങ്ങളൊന്നും നമുക്ക് ഉണ്ടാകില്ല. ഒരു ഗ്ലാമർ ലോകമാണ്. എന്നെ സംബന്ധിച്ച് ഞാൻ ഒരു കഥാപാത്രത്തിനു ശേഷം അടുത്തത് വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കാറുണ്ട്. എനിക്കൊരു ഗ്യാപ് ഉണ്ടായതും അങ്ങനെയാണ്. എനിക്കിഷ്ടപ്പെടുന്ന കഥാപാത്രം വന്നാലേ ഞാൻ ചെയ്യൂ. അതിനു വേണ്ടി കാത്തിരിക്കുകയാണ്. വില്ലൻ കഥാപാത്രങ്ങളും നായകകഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. ഇനി നല്ലൊരു വില്ലൻ കഥാപാത്രം വരാനാണ് കാത്തിരിക്കുന്നത്. വെറുതേ ചെയ്‍തിട്ടു കാര്യമില്ല. ആ സീരിയലിലെ ഒരു പ്രധാന കഥാപാത്രമായിരിക്കണം ആ വില്ലൻ'', സാജൻ സൂര്യ പറഞ്ഞു.
