'കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം അഭിനേതാക്കളുടേത്'; വിജയ് സേതുപതിക്ക് പിന്തുണയുമായി ശരത്കുമാര്‍
മുത്തയ്യ മുരളീധരനായി അഭിനയിക്കാൻ വിജയ് സേതുപതിക്ക് അവകാശമുണ്ടെന്നും കലാരംഗത്ത് രാഷ്ട്രീയ ഇടപെടലും എതിർപ്പും ശരിയല്ലെന്നും ശരത്കുമാര്‍ പറഞ്ഞു.
ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് '800'. മോഷന്‍ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേമാണ് ഉയർന്നത്. വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിജയ് സേതുപതിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശരത്കുമാര്‍.
എന്ത് കഥാപാത്രം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അഭിനേതാക്കള്‍ക്കാണെന്ന് ശരത്കുമാര്‍ പറഞ്ഞു.മുത്തയ്യ മുരളീധരനായി അഭിനയിക്കാൻ വിജയ് സേതുപതിക്ക് അവകാശമുണ്ടെന്നും കലാരംഗത്ത് രാഷ്ട്രീയ ഇടപെടലും എതിർപ്പും ശരിയല്ലെന്നും ശരത് പറഞ്ഞു.
"അഭിനേതാക്കളെ നശിപ്പിക്കരുത്. ഒരു കഥാപാത്രം തിരഞ്ഞെടുക്കാൻ അവർക്ക് അവകാശമുണ്ട്. ഒരു നടന്‍ ഇങ്ങനെ മാത്രമേ അഭിനയിക്കാവൂ, ഈ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാവൂ എന്നും ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ സിനിമാലോകത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും", ശരത്കുമാര്‍ പറഞ്ഞു.
ചിത്രത്തില്‍ നിന്ന് വിജയ് സേതുപതി സ്വയം പിന്‍മാറണമെന്ന് രാജ്യസഭാ എംപിയും എംഡിഎംകെ നേതാവുമായി വൈക്കോയും ആവശ്യപ്പെട്ടിരുന്നു. വിഷയം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമാറിയതിനിടെ പത്രക്കുറിപ്പിലൂടെ പ്രതികരണവുമായി മുത്തയ്യ മുരളീധരന്‍ തന്നെ രംഗത്തെത്തി. തന്നെ തമിഴ് വിരുദ്ധനായി ചിത്രീകരിക്കാനാണ് ബോധപ്പൂര്‍വ്വം ശ്രമം. താനും തമിഴ് വംശജനാണെന്ന കാര്യം മറക്കരുത്, തന്‍റെ കുടുംബവും ആഭ്യന്തര സംഘര്‍ഷത്തിന്‍റെ ഇരകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.