അവാർഡ് ദാന ചടങ്ങിൽ കലാഭവൻ സരിഗയ്ക്ക് കൈ കൊടുക്കാതിരുന്നതിനെ തുടർന്നുണ്ടായ വിവാദത്തിൽ നടൻ ശങ്കർ ഖേദം പ്രകടിപ്പിച്ചു. സരിഗ കാൽ തൊടാൻ വരുന്നു എന്ന് തെറ്റിദ്ധരിച്ചാണ് താൻ അങ്ങനെ ചെയ്തതെന്നും നടന്‍.

സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ഒരു കാര്യം ശരവേ​ഗം കൊണ്ടാണ് വൈറലായി മാറുന്നത്. അത്തരത്തിൽ അടുത്തിടെ വൈറലായൊരു വീഡിയോ ഉണ്ട്. കലാഭവൻ സരി​ഗയ്ക്ക് അവാർഡ് കൊടുക്കുന്നതായിരുന്നു ഇത്. വിനയൻ ട്രോഫി നൽകിയപ്പോൾ സർട്ടിഫിക്കറ്റ് നൽകിയത് നടൻ ശങ്കർ ആയിരുന്നു. ഇതിനിടെ കൈ കൊടുക്കാൻ വന്ന സരി​ഗയ്ക്ക് ശങ്കർ കൈ കൊടുക്കാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായി. ശങ്കർ, സരി​ഗയെ അപമാനിച്ചു എന്നായിരുന്നു ആരോപണം. ഇത് വലിയ വാർത്തയായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വ്യക്തത വരുത്തിയും സരി​ഗയോട് മാപ്പ് പറഞ്ഞും രം​ഗത്ത് എത്തിയിരിക്കുകയാണ് ശങ്കർ.

പ്രചരിച്ച വീഡിയോ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് പറഞ്ഞ ശങ്കർ, തന്റെ കാല് പിടിക്കാനാണ് സരി​ഗ വന്നതെന്ന് കരുതിയതെന്നും അനു​ഗ്രഹിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു. കഴിഞ്ഞ നാല്പത്തി അഞ്ച് വർഷമായി മലയാള സിനിമയിലുള്ള ആളാണ് താനെന്നും ഇതുവരെയും ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ലെന്നും ശങ്കർ പറഞ്ഞു. സരി​ഗയെ വിളിച്ച് മാപ്പ് പറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം.

"രണ്ട് മൂന്ന് ദിവസം മുന്‍പ് ചങ്ങപ്പുഴ പാര്‍ക്കിലൊരു പരിപാടി നടന്നിരുന്നു. അതിലെനിക്കൊരു ദ്രോണ അവാര്‍ഡ് കിട്ടി. എനിക്ക് മാത്രമല്ല, അവിടെ ഒരുപാട് കലാകാരന്മാര്‍ വന്നിരുന്നു. അവര്‍ക്കൊക്കെ അവാര്‍ഡുകള്‍ കിട്ടി. കലാഭവന്‍ സരിഗയ്ക്കും ഒരു അവാര്‍ഡ് ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അവര്‍ക്ക് കൈ കൊടുത്തില്ലെന്ന് പറഞ്ഞൊരു വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ അത് ഒരു തെറ്റിദ്ധാരണ

ആണ്. വിനയന്‍ സാറാണ് അവർക്ക് അവാര്‍ഡ് കൊടുത്തത്. എന്‍റെ ഭാഗത്തോട്ട് തിരിഞ്ഞപ്പോള്‍ കാല് പിടിക്കാന്‍ പോകുന്നെന്നാണ് എനിക്ക് തോന്നിയത്. കയ്യെടുത്ത് അവരെ അനുഗ്രഹിച്ചു. അതാണ് ഞാന്‍ ചെയ്തത്. അതില്‍ കൂടുതല്‍ വ്യക്തതയ്ക്കൊന്നും വരുന്നില്ല. പത്ത് നാല്പത്തഞ്ച് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഞാനിതുവരെയും ആരേയും നാണം കെടുത്തിയിട്ടുമില്ല ഒന്നും ചെയ്തിട്ടുമില്ല. എല്ലാവരോടും സഹകരിച്ച് പോകുന്നൊരാളാണ്. എന്തായാലും ഇതൊരു നിർഭാ​ഗ്യകരമായ കാര്യമാണ്. ഞാൻ ഇന്നലെ സരിഗയെ വിളിച്ചിരുന്നു. കുറച്ചു നേരം സംസാരിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു. ക്ഷമയും പറഞ്ഞു", എന്നായിരുന്നു ശങ്കറിന്റെ വാക്കുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming