Actor Sonali Raut Claims She Contracted Scabies On Bigg Boss Marathi 6. മറാത്തി ബിഗ് ബോസ് ഷോയിൽ ഗുരുതരമായ ചൂഷണവും വൃത്തിഹീനമായ സാഹചര്യങ്ങളുമാണെന്ന് നടി സൊനാലി റൗട്ട് ആരോപിച്ചു.

മറാത്തി ബിഗ് ബോസ് ഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടി സൊനാലി റൗട്ട് രംഗത്ത്. പുറമെ കാണുന്ന ഗ്ലാമറിനപ്പുറം ചൂഷണത്തിന്റെ ഇരുണ്ട യാഥാർഥ്യമാണ് ബിഗ് ബോസ് മറാത്തി ഷോ എന്നും, ശിഖയുടെ ഭാഗമായി പതിനേഴ് മത്സരാർത്ഥികൾക്ക് ഒരു ശുചിമുറി മാത്രമാണ് നൽകിയതെന്നും അടുക്കളയിൽ നിറയെ എലികളായിരുന്നുവെന്നും സൊനാലി വെളിപ്പെടുത്തി.

"അടുക്കളയിൽ നിറയെ എലികളാണ്. അവ ഭക്ഷ്യവസ്തുക്കൾ തിന്നുതീർക്കുന്നു. ഭക്ഷണത്തിൽ നിന്ന് പാറ്റകൾ പുറത്തുവന്നു. ഒരു ശിക്ഷയെന്ന പോലെ 17 മത്സരാർഥികൾക്കായി ഒറ്റ ശുചിമുറിയാണുള്ളത്. അതിനുള്ളിൽ വെച്ച് ആളുകൾ പുകവലിക്കും, ഭക്ഷണം കഴിക്കും. നിറയെ മാലിന്യങ്ങളും ചത്ത എലികളുമാണ്." സൊനാലി പറയുന്നു.

"നാപ്കിനുകളും ടവ്വലുകളും വേണ്ടത്ര ഇല്ലാത്തത് കാരണം മറ്റുള്ളവരുടെ പക്കൽ നിന്ന് വാങ്ങി ഉപയോഗിക്കേണ്ടി വന്നു. പുറമെ കാണുന്ന ഗ്ലാമറിനപ്പുറം ചൂഷണത്തിന്റെ ഇരുണ്ട യാഥാർഥ്യമാണ് അവിടെയുള്ളത്. ബിഗ് ബോസ് മറാത്തി പതിപ്പിന്റെ ആറാം സീസണിൽ ഞാൻ പ്രവേശിച്ചത് അവരിൽ അർപ്പിച്ച വിശ്വാസത്തോടെയാണ്. എന്നാൽ അവിടെ നിന്ന് തിരികെ വരുന്നത് പകർച്ചവ്യാധിയുമായാണ്. അവരെ കൊണ്ട് ഉത്തരം പറയിക്കേണ്ട സമയമായിരിക്കുകയാണ്." സൊനാലി കൂട്ടിച്ചേർത്തു.

ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സൊനാലിയുടെ പ്രതികരണം. അതേസമയം നിരവധി പേരാണ് സൊണാലിക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷോയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട തനിക്ക് മാനസികമായും ശാരീരികയും ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് സൊനാലി ബിഗ് ബോസ് നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.