Vaadivaasal : പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കുന്ന സൂര്യ; 'വാടിവാസല്‍' ഗ്ലിംപ്‍സ്
തന്‍റെ അച്ഛന്‍റെ മരണത്തിനു കാരണക്കാരനായ 'കാരി' എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍.

വെട്രിമാരന്‍റെ സംവിധാനത്തില്‍ സൂര്യ(Suriya) ആദ്യമായി നായകനാവുന്ന 'വാടിവാസലി'ന്‍റെ (Vaadivaasal) ഗ്ലിംപ്‍സ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കുന്ന സൂര്യ കഥാപാത്രത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് സിനിമ ഒരുങ്ങുന്നത്.
തന്‍റെ അച്ഛന്‍റെ മരണത്തിനു കാരണക്കാരനായ 'കാരി' എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. സി എസ് ചെല്ലപ്പ പ്രസിദ്ധീകരിച്ചിരുന്ന 'എഴുത്ത്' സാഹിത്യ മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ പിന്നീട് പുസ്‍തകമാക്കുകയായിരുന്നു. ഇതിനകം 26 എഡിഷനുകള്‍ പുറത്തിറങ്ങിയ ജനപ്രിയ നോവലുമാണ് ഇത്. ജല്ലിക്കട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് വാടിവാസല്‍.
വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍.
അതേസമയം, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരത്തിന് സൂര്യ അർഹനായിരുന്നു. സൂരറൈ പോട്ര് എന്ന ബയോപിക് ചിത്രത്തിനായിരുന്നു താരത്തിന് അവാർഡ് ലഭിച്ചത്. സുധാകൊങ്കര ആയിരുന്നു സംവിധായിക. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളിയും സ്വന്തമാക്കിയിരുന്നു.
മക്കളായ ദിയയ്‍ക്കും ദേവിനും കുടുംബത്തിനും താന്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നാണ് സൂര്യ പറഞ്ഞത്. സ്‍നേഹത്തിനും ആശംസകള്‍ക്കും ഹൃദയംഗമായ നന്ദി അറിയിച്ചുകൊണ്ടാണ് സൂര്യയുടെ കുറിപ്പ് തുടങ്ങുന്നത്. 'സൂരരൈ പോട്രി'ന് അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചത് വളരെ സന്തോഷമുണ്ടാക്കുന്നു. മഹാമാരിക്കാലത്ത് ഒടിടി റിലീസ് ആയി എത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിച്ചിരുന്നു. ദേശീയ അവാര്‍ഡ് നേട്ടത്തോടെ ഞങ്ങളുടെ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്.
Suriya : ഇതിലും വലിയ പിറന്നാള്‍ സമ്മാനമുണ്ടോ?, സൂര്യക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും
ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥ സിനിമയാക്കുന്നതില്‍ സംവിധായിക സുധ കൊങ്കര കാട്ടിയ കഠിനാദ്ധ്വാനത്തിന്രെ ഫലമാണ് അവാര്‍ഡെന്നും സൂര്യ എഴുതി. അപര്‍ണ ബാലമുരളി (മികച്ച നടി, ജി വി പ്രകാശ് കുമാര്‍ (പശ്ചാത്തല സംഗീതം), സുധ കൊങ്കരയും ശാലിനി ഉഷ നായരും (മികച്ച തിരക്കഥ) അടക്കമുള്ള 'സൂരരൈ പോട്രുവിനായി അവാര്‍ഡ് നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നു നമ്മുടെ സിനിമ പ്രാവര്‍ത്തികമാക്കുന്നതില്‍ ഒപ്പം നിന്ന എല്ലാ പ്രതിഭകളെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. മകച്ച സിനിമയ്ക്കുള്ള അവാര്‍ഡ് എന്നത് 2ഡിക്ക് വലിയ അംഗീകാരമാണ്.
എന്റെ അഭിനയത്തില്‍ വിശ്വാസമര്‍പ്പിച്ച് ആദ്യമായി സിനിമയില്‍ അവസരം നല്‍കയ വസന്ത് സായ്, മണിരത്നം എന്നിവരോട് നന്ദി അറിയിക്കുന്നു. തനിക്കൊപ്പം മികച്ച നടനുള്ള അവാര്‍ഡ് നേടിയ അജയ് ദേവ്‍ഗണിനും മറ്റ് ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനം അറിയിക്കുന്നു. ഈ സിനിമ നിര്‍മിക്കുന്നതിനും അഭിനയിക്കുന്നതിനും എന്നെ പ്രേരിപ്പിച്ച ജ്യോതികയ്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. എന്നെ എപ്പോഴും പിന്തുണച്ച അച്ഛൻ, അമ്മ, കാര്‍ത്തി ബൃന്ദ എന്നിവരോട് എന്റെ സ്‍നേഹം അറിയിക്കുന്നു. പുരസ്‍കാരം ഞാൻ എന്റെ മക്കളായ ദിയയ്‍ക്കും ദേവിനും കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്നും സൂര്യ എഴുതി. ആരാധകര്‍ക്കും ഇന്ത്യ സര്‍ക്കാരിനും സൂര്യ നന്ദി അറിയിച്ചിട്ടുണ്ട്.