തെളിവില്ല; പന്ത്രണ്ട് വർഷം മുമ്പത്തെ കേസിൽ നടനെ കോടതി വെറുതെ വിട്ടു
2007-ൽ പ്രമുഖ ബിസിനസ്സുകാരനായ രാഹുൽ സുരിയെ മർദ്ദിച്ച കേസിലാണ് വിധി. തെളിവുകളുടെ അഭാവം മൂലമാണ് മുംബൈയിലെ ബാന്ദ്ര മജിസ്ട്രേറ്റ് വിദ്യുതിനെ വെറുതെ വിട്ടത്.
മുംബൈ: പ്രമുഖ വ്യവസായിയെ മർദ്ദിച്ച കേസിൽ ബോളിവുഡ് നടൻ വിദ്യുത് ജാംവാലിനെ കോടതി വെറുതെവിട്ടു. 2007-ൽ പ്രമുഖ ബിസിനസ്സുകാരനായ രാഹുൽ സുരിയെ മർദ്ദിച്ച കേസിലാണ് വിധി. തെളിവുകളുടെ അഭാവം മൂലമാണ് മുംബൈയിലെ ബാന്ദ്ര മജിസ്ട്രേറ്റ് വിദ്യുതിനെ വെറുതെ വിട്ടത്. പന്ത്രണ്ട് വർഷം മുമ്പ് നടന്ന കേസിൽ തിങ്കളാഴ്ചയാണ് വിധിവന്നത്.
2007 സെപ്തംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടുകയായിരുന്നു വിദ്യുത്. ആ സമയത്ത് അവിടെയെത്തിയ രാഹുൽ സുരി, വിദ്യുതിന്റെ സുഹൃത്തുമായി അബദ്ധത്തിൽ കൂട്ടിമുട്ടി. ഇതിനെചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടു. ഇതിനിടയിൽ വിദ്യുത് തന്നെ മർദ്ദിക്കുകയും കുപ്പി ഉയോഗിച്ച് തന്റെ തലയ്ക്കടിക്കുകയും ചെയ്തെന്നാണ് രാഹുൽ സുരി പൊലീസിൽ നൽകിയ പരാതി.
സംഭവത്തിൽ വിദ്യുതിന്റെയും സുഹൃത്തും മോഡലുമായ ഹൃശാന്ത് ഗോസ്വാമിയുടേയും പേരിൽ പൊലീസ് കേസെടുത്തു. കേസിന്റെ വിസ്താരത്തിനായി നിരവധി തവണ വിദ്യുത്തിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും താരം ഹാജരായില്ല. ഇതിനെതുടർന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചപ്പോഴാണ് താരം കോടതിയിൽ ഹാജരായത്.