ബിജെപി പ്രതിഷേധം: സിനിമാ ലൊക്കേഷനിൽ പാഞ്ഞെത്തി വിജയ് ആരാധകർ, ആൾക്കൂട്ടത്തെ നേരിട്ട് കണ്ട് നടൻ
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‍ത് വിട്ടതിന് പിന്നാലെയാണ് ഇന്ന്, നടന്‍ വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്
ചെന്നൈ: മാസ്റ്റർ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷന് മുന്നിൽ തടിച്ചുകൂടി വിജയ് ആരാധകർ. ലൊക്കേഷനിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് വിജയുടെ ആരാധകരിൽ നിരവധി പേർ ഇവിടേക്ക് എത്തിയത്. എന്നാൽ സംയമനം പാലിക്കണമെന്ന് ആരാധകരോട് വിജയ് നേരിട്ടെത്തി അഭ്യർത്ഥിച്ചു.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‍ത് വിട്ടതിന് പിന്നാലെയാണ് ഇന്ന്, നടന്‍ വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. മാസ്റ്റേഴ്‍സിന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് ഷൂട്ടിങ് അനുവദിക്കില്ലെന്ന് അറിയിച്ച് പ്രതിഷേധിക്കുകയായിരുന്നു. നെയ്‍വേലിയിലെ ലിഗ്നൈറ്റ് കോർപ്പറേഷൻ പ്ലാന്‍റിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. ലിഗ്നൈറ്റ് കോർപ്പറേഷന് പുറത്ത് മുദ്രാവാക്യം വിളിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.
കഴിഞ്ഞ ദിവസം 30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷം മാസ്റ്റേഴ്‍സ് സിനിമയുടെ ലൊക്കേഷനിലേക്ക് വിജയ് തിരികെ എത്തിയിരുന്നു. വിജയുടെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വിജയിന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചു. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നത്.
നടന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണമൊന്നും കണ്ടെത്തിയിട്ടില്ല. 'ബിഗിൽ' സിനിമയുടെ നിർമാതാക്കളിൽ ഒരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തി. 38 ഇടങ്ങളിലാണ് റെയ്‍ഡ് നടന്നത്.