വിശാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍.
വിശാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ലാത്തി. എ വിനോദ്‍കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ എന്റര്‍ടെയ്‍നറായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വിശാലിന്റെ തകര്‍പ്പൻ പ്രകടനം തന്നെ ചിത്രത്തില്‍ കാണാമെന്ന് പ്രേക്ഷകര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു.
ആക്ഷൻ രംഗങ്ങള്‍ക്ക് തന്നെയാണ് വിശാല്‍ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ആക്ഷൻ രംഗങ്ങളില്‍ മാത്രമല്ല വിശാല്‍ ചിത്രത്തില്‍ ഇമോഷണല്‍ രംഗങ്ങളിലും മികവ് കാട്ടുന്നുണ്ടെന്നും എന്നാല്‍ തിരക്കഥ മെച്ചപ്പെടുത്താനാമായിരുന്നുവെന്നും അഭിപ്രായങ്ങള്‍ വരുന്നു. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.
രമണയും നന്ദയും ചേര്‍ന്നാണ് 'ലാത്തി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബാല ഗോപി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. പിആര്‍ഒ ജോണ്‍സണ്‍ ആണ്.
വിശാലിന്റേതായി ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രമായ 'മാര്‍ക്ക് ആന്റണി' സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രൻ ആണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആന്റണി' ചിത്രീകരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് എസ് ജെ സൂര്യയും പ്രധാന കഥാപാത്രത്തില്‍ എത്തുന്ന 'മാര്‍ക്ക് ആന്റണി'. 'മാര്‍ക്ക് ആന്റണി'യുടെ ഷൂട്ടിംഗിനിടെ വിശാലിന് പരുക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. ചിത്രീകരണത്തിനിടെ കാല്‍മുട്ടിനാണ് വിശാലിന് പരുക്കേറ്റത്. നേരത്തെ 'ലാത്തി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയും വിശാലിന് പരുക്കേറ്റിരുന്നു.
