എനിക്ക് വളരെ സന്തോഷം തോന്നിയൊരു മൂവ്മെന്റ് ഈ സര്‍ക്കാരിന്‍റെ തൂഫാന്‍ ആണ്. വളര്‍ന്ന് വരുന്നൊരു തലമുറ വളരെ അപകടകരമായ സിറ്റുവേഷനിലാണ്. എന്‍റെ മുന്നിലിരിക്കുന്ന അധ്യാപകരുടെ മുന്നിലാണ് ഇനിയുള്ള സമൂഹമെന്നും നവ്യ നായര്‍.

കുട്ടികൾക്ക് അധ്യാപകരോടുള്ള സമീപനം മാറിയെന്ന് നടി നവ്യ നായർ. പണ്ട് ടീച്ചര്‍ അടിച്ചുവെന്ന് പറഞ്ഞാല്‍ എനിക്ക് വീട്ടില്‍ നിന്നും അടി കിട്ടും. എന്നാൽ ഇന്ന് വീട്ടുകാര്‍ ടിച്ചറെ അടിക്കുമെന്നും അത്തരത്തില്‍ കാലം മാറിയതില്‍ തനിക്ക് സങ്കടമുണ്ടെന്നും നവ്യ നായർ പറയുന്നു. വിദ്യാരത്ന അവാർഡിൽ സംസാരിക്കുകയായിരുന്നു നവ്യ.

നവ്യ നായരുടെ വാക്കുകൾ ഇങ്ങനെ

സ്കൂളുകളില്‍ ആനുവല്‍ ഡേ സെലിബ്രേഷനൊക്കെ പോകാറുണ്ട്. കുട്ടികള്‍ക്ക് ഇഷ്ടം, ഞാന്‍ ക്ലാസിലൊന്നും കയറിയിട്ടില്ല, ഞാന്‍ ഭയങ്കര ഉഴപ്പായിരുന്നു എന്നുള്ള കഥകള്‍ കേള്‍ക്കാനാണ്. കാരണം അവര്‍ ഏറ്റവും കൂടുതല്‍ റിലേറ്റ് ചെയ്യുന്നത് അതാണ്. അവര്‍ക്ക് പഠിക്കാന്‍ അത്ര വലിയ താല്പര്യമൊന്നും ഉണ്ടാവില്ല. ഇങ്ങനെ ഉള്ള വേദികളില്‍ പോകുമ്പോള്‍ എനിക്ക് എപ്പോഴും ചളിപ്പാണ്. ഞാനെന്ത് കഥ പറയും. എല്ലാ ക്ലാസിലും കയറി, പൊക്കം ഉള്ളത് കൊണ്ട് മാത്രം ബാക്ക് ബഞ്ചിലിരുന്ന്, ടീച്ചേഴ്സിനെ കൊണ്ട് നല്ലത് മാത്രം പറയിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ജീവിച്ച ആളാണ്. ഒരു ക്രിസ്ത്യന്‍ മിഷണറി സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചത്. അവിടെ അധികവും സിസ്റ്റേഴ്സ് ആണ്. അവരുടെ പെറ്റാവാന്‍ വേണ്ടി മാത്രം യേശുവേ നന്ദി യേശുവേ സ്തുതി ചൊല്ലി കൊന്ത മുഴുവന്‍ വായിച്ച് തീര്‍ത്തതും ഇരുപത്തി നാല് മണിക്കൂറും സ്വര്‍ഗസ്ഥനായ പിതാവേ ചൊല്ലി ജീവിച്ച ആളുമാണ് ഞാന്‍. എന്‍റെ അച്ഛന്‍ എപ്പോഴും പറയും എല്ലാ ദിവസവും അന്നന്ന് പഠിച്ച പാഠങ്ങള്‍ കവര്‍ ചെയ്താല്‍ പരീക്ഷ വളരെ സിമ്പിള്‍ ആയിരിക്കുമെന്ന്. അഞ്ച് പൈസ മുടക്കി എനിക്കൊരു അഡ്മിഷന്‍ വാങ്ങിച്ച് തരുമെന്ന് നീ വിചാരിക്കരുതെന്ന് പറയും. നിന്‍റെ അധ്വാനം കൊണ്ടും നീ വാങ്ങുന്ന മാര്‍ക്ക് കൊണ്ടും എവിടം വരെ നിനക്ക് എന്താന്‍ പറ്റേ അച്ഛൻ നിന്നെ കൊണ്ടു പോകും. അങ്ങനെ പറഞ്ഞ് തന്നാണ് എന്നെ വളര്‍ത്തിയത്. ഞാനിതെങ്ങനെ സ്കൂളില്‍ പോയി പറയും. പിള്ളേര്‍ക്ക് ആര്‍ക്കെങ്കിലും ഇഷ്ടപ്പെടോ. ഇല്ല. അതുകൊണ്ട് ആ ഭാഗം ഞാന്‍ തൊടില്ല.

അവര്‍ക്ക് ഇഷ്ടപ്പെടുന്നൊരാളിനെ ഞാനിപ്പോള്‍ വളര്‍ത്തി കൊണ്ട് വരുന്നുണ്ട്. എന്‍റെ മകന്‍. ഇന്ത്യന്‍ എജ്യൂക്കേഷന്‍ സിസ്റ്റം തെറ്റാണ്. കുട്ടികളെ വളരെയധികം പഠിപ്പിക്കുന്നു. ഉത്തരം പറയാന്‍ പറ്റാത്ത ഒരു കുട്ട ചോദ്യങ്ങളുള്ള മകനെയാണ് ഞാന്‍ നേരിടുന്നത്. ഒരു ദിവസം അവന്‍ പറയുകയാണ് ജെന്‍റർ ഇക്വാലിറ്റി ഇല്ലെന്ന്. സാധാരണ പെണ്ണുങ്ങളാണല്ലോ ഇതേ പറ്റി സംസാരിക്കുന്നത്. ബോയ്സിന്‍റെ ബാത്റൂമില്‍ ടീച്ചര്‍മാര്‍ക്ക് വരാം. ഗേള്‍സിന്‍റെ ബാത്റൂമില്‍ എന്തുകൊണ്ട് സാറുന്മാരെ വിടുന്നില്ല. അവര്‍ പോയാല്‍ ആകെ പ്രശ്നമാകും. ​ഗേൾസിന് ഞങ്ങളുടെ ബാത്റൂമിൽ എത്തി നോക്കാം. ഞങ്ങൾ പരിസരത്തൂടെ പോയാൽ പ്രശ്നം എന്ന് പറയും. ഞാൻ പഠിക്കുമ്പോൾ ജെന്റർ ഇക്വാലിറ്റിയുടെ സ്പെല്ലിം​ഗ് അറിയാരുന്നു. പക്ഷേ അതെന്താണെന്ന് പത്തിൽ പഠിക്കുമ്പോൾ അറിയില്ല. ഇങ്ങനെ ചോ​ദ്യങ്ങൾ ചോദിക്കുന്ന കുട്ടികളെ ആണ് നിങ്ങളിന്ന്(അധ്യാപകർ) ഫേസ് ചെയ്യുന്നത്. എന്‍റെ വീട്ടുകാരെല്ലാവരും ടീച്ചേഴ്സ് ആണ് കേട്ടോ. അമ്മ അധ്യാപികയാണ്. കണക്ക് ടീച്ചറായിരുന്നു. ജോഗ്രഫി, കണക്ക്, കെമിസ്ട്രിക്ക് ഒക്കെ നൂറില്‍ നൂറ് മാര്‍ക്ക് എനിക്ക് കിട്ടിയിട്ടുണ്ട്. പത്താം ക്ലാസിൽ പോക്ക് നിന്നു. പിന്നെ സിനിമയിലായി. പഠിത്തം മുന്നോട്ട് കൊണ്ടുപോയി എംബിഎ ഗ്രാജ്യുവേറ്റ് ആണ് ഞാന്‍. പക്ഷേ ക്യാമ്പസില്‍ പോയി പഠിച്ചില്ല.

ഒരു തലമുറയെ വാര്‍ത്തെടുക്കുന്നത് അധ്യാപകരാണ്. എനിക്ക് വളരെ സന്തോഷം തോന്നിയൊരു മൂവ്മെന്റ് ഈ സര്‍ക്കാരിന്‍റെ തൂഫാന്‍ ആണ്. വളര്‍ന്ന് വരുന്നൊരു തലമുറ വളരെ അപകടകരമായ സിറ്റുവേഷനിലാണ്. ഞങ്ങള്‍ കാണുന്നതിനെക്കാള്‍ കൂടുതല്‍ സമയം കുട്ടികള്‍ സ്പെന്‍ഡ് ചെയ്യുന്നത് സ്കൂളുകളിലാണ്. എന്‍റെ മുന്നിലിരിക്കുന്ന അധ്യാപകരുടെ മുന്നിലാണ് ഇനിയുള്ള സമൂഹം. അധ്യാപകരോടുള്ള സമീപനമൊക്കെ കുട്ടികള്‍ക്ക് മാറിയിട്ടുണ്ട്. പണ്ട് ടീച്ചര്‍ അടിച്ചുവെന്ന് പറഞ്ഞാല്‍ എനിക്ക് വീട്ടില്‍ നിന്നും അടി കിട്ടും. ഇന്ന് വീട്ടുകാര്‍ ടിച്ചറെ അടിക്കും. അത്തരത്തില്‍ കാലം മാറിയതില്‍ എനിക്ക് സങ്കടമുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming