ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് കയറി; നയൻസ്-വിഘ്‍നേശ് തിരുപ്പതി യാത്ര വിവാദത്തിൽ
മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹം.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഒത്തിരിനാളായി കാത്തിരുന്ന വിവാഹമായിരുന്നു നയൻതാരയും (Nayanthara) വിഘ്‍നേശ് ശിവനും(Vignesh Shivan) തമ്മിലുള്ളത്. ഒൻപതാം തിയതിയായിരുന്നു ഇരുവരുടെയും വിവാഹം. നിലവിൽ പ്രിയതാരങ്ങളുടെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ആഘോഷമാക്കുകയാണ് ആരാധകരും. എന്നാൽ, ഈ സന്തോഷത്തിനിടയിലും നയൻതാരയുടെയും വിഘ്‍നേശിന്റെയും തിരുപ്പതി യാത്ര വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
പത്താം തിയതി ആയിരുന്നു വിഘ്‍നേശ് ശിവനും നയൻതാരയും തിരുപ്പതിയിൽ ദർശനം നടത്തിയത്. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയിൽ ക്ഷേത്ര മതിൽക്കെട്ടിനകത്ത് നയൻതാര ചെരുപ്പ് ധരിച്ച് നടക്കുന്നത് കാണാമായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
ക്ഷേത്ര പരിസരത്ത് ചെരിപ്പിട്ട് നടക്കാൻ പാടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നടി ചെരിപ്പിട്ട് നടക്കുന്നത് കണ്ടയുടനെ സുരക്ഷാ ജീവനക്കാർ അത് വിലക്കിയിരുന്നുവെന്നും ക്ഷേത്രത്തിനകത്ത് അവർ ചിത്രങ്ങളെടുത്തെന്നും അതും വിലക്കിയെന്നും കിഷോർ പറയുന്നു.
Nayanthara and Vignesh Shivan : വിവാഹശേഷം ആദ്യമായി കേരളത്തിലെത്തി നയന്‍താരയും വിഘ്നേഷ് ശിവനും
സംഭവത്തിൽ നയൻതാരയ്ക്ക് നോട്ടീസ് അയക്കാനാണ് ക്ഷേത്രം അധികൃതരുടെ തീരുമാനം. അതേസമയം, വിഷയത്തിൽ ക്ഷമാപണം നടത്താൻ നയൻതാര സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിഘ്‍നേശ് നേരത്തെ തന്നെ ക്ഷമ പറഞ്ഞിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത് തുടങ്ങിയ താരങ്ങള്‍ നയൻതാരയുടെ വിവാഹത്തിന് എത്തിയിരുന്നു. കനത്ത സുരക്ഷയിലായിരുന്നു വിവാഹ വേദിയും പരിസരവും.
വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.