അഭ്യൂഹങ്ങള്‍ക്ക് വിരാമം; വിവാഹബന്ധം വേർപെടുത്തുന്നുവെന്ന് നാഗചൈതന്യയും സാമന്തയും
സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്.
തെന്നിന്ത്യൻ താരങ്ങളായ സാമന്തയും(samantha) നാഗചൈതന്യയും(naga chaitanya) വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അഭ്യൂഹങ്ങളോട്(rumours) സാമന്തയോ നാഗചൈതന്യയോ പ്രതികരിച്ചിരുന്നുമില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഇരുവരും ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തങ്ങൾ വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് താരങ്ങൾ.
സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്. "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു", എന്നാണ് താരങ്ങള്‍ പോസ്റ്റില്‍ കുറിക്കുന്നത്.
2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്.
തന്റെ വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി നിലനിർത്താൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകളിൽ വേദനയുണ്ടെന്നും നാഗചൈതന്യ നേരത്തെ പറഞ്ഞിരുന്നു.
"തുടക്കത്തിൽ ഇത്തരം വാർത്തകൾ കേൾക്കുന്നത് വേദനയുണ്ടാക്കി. എന്തുകൊണ്ടാണ് വിനോദ മേഖലയിലെ തലക്കെട്ടുകൾ ഇങ്ങനെയാവുന്നത്? ഇന്നത്തെ കാലത്ത് വാർത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാർത്തകളാണ്. ഇതൊന്നും ആളുകളുടെ മനസ്സിൽ അധികനാൾ ഉണ്ടായിരിക്കില്ല. യഥാർത്ഥ വാർത്തകൾ നിലനിൽക്കും. എന്നാൽ ഇത്തരത്തിൽ ടിആർപികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന വാർത്തകൾ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തിൽ ഞാനെത്തി ചേർന്നതോടെ, അതെന്നെ ബാധിക്കുന്നത് നിന്നു", എന്നാണ് നാഗചൈതന്യ പറഞ്ഞത്.