സൂര്യയുടെ പുതിയ ചിത്രമായ 'വിശ്വനാഥ് & സൺസി'ലെ ഗാനത്തിന്റെ പോസ്റ്ററിൽ നായിക മമിത ബൈജുവിന്റെ പേര് ഒഴിവാക്കിയതിനെതിരെ നടി സനം ഷെട്ടി. നായകന്റെയും മറ്റുള്ളവരുടെയും പേരുകൾക്കൊപ്പം നായികയുടെ പേര് ചേർക്കാത്തത് അനീതിയാണെന്നും സനം.
സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് മലയാള സിനിമയിലെ മുൻനിര യുവ നായികമാരിൽ ഒരാളായി മാറിയ നടിയാണ് മമിത ബൈജു. പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ മമിത വിജയ്, സൂര്യ ഉൾപ്പടെയുള്ളവർക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു. സൂര്യയുടെ വിശ്വനാഥ് & സൺസ് ആണ് മമിതയുടേതായി റിലീസിന് ഒരുങ്ങുന്നത്. തതവസരത്തിൽ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി സനം ഷെട്ടി.
കഴിഞ്ഞ ദിവസം ചിത്രത്തിലെ പട്ടാംമ്പൂച്ചി എന്ന ഗാനം റിലീസ് ചെയ്തിരുന്നു. ഇതിന്റെ പോസ്റ്ററിൽ മമിത ബൈജുവിന്റെ പേര് ഒഴിവാക്കിയതിനെതിരെ ആണ് സനം ഷെട്ടി രംഗത്ത് എത്തിയിരിക്കുന്നത്. സൂര്യ, സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ, സംവിധായകൻ വെങ്കി അറ്റ്‌ലൂരി, നിർമ്മാതാക്കളായ നാഗ വംശി, സായ് സൗജന്യ എന്നിവരുടെ പേരുകൾ പോസ്റ്ററിൽ കൃത്യമായി നൽകിയിട്ടുണ്ടെന്നും എന്നാൽ നായികയുടെ പേര് മാത്രം നൽകാൻ അണിയറപ്രവർത്തകർക്ക് എന്താണ് തടസമെന്ന് സനം ചോദിക്കുന്നു. തന്റെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സനത്തിന്റെ പ്രതികരണം.
"പ്രധാന നായികയുടെ പേര് പോസ്റ്ററിൽ പരാമർശിക്കാൻ നിർമ്മാതാക്കളെ തടയുന്നത് എന്താണ്? അവരുടെ പേരൊഴികെ മറ്റെല്ലാ പ്രധാന പേരുകളും പോസ്റ്ററിൽ പരാമർശിച്ചിരിക്കുന്നു! ഇത് അന്യായമാണ്, ഈ പ്രവണത മാറ്റാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. തന്റെ കഴിവ് കൊണ്ട് ഇതനകം തന്നെ മമിത തന്റേതായൊരു പേര് സമ്പാദിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇത്രയും വലിയ സിനിമയിൽ അവരെ കാസ്റ്റ് ചെയ്തത്. പക്ഷേ, അവർ ഒരു പുതുമുഖമായിരുന്നെങ്കിൽ പോലും എല്ലായിടത്തും തുല്യമായ ക്രെഡിറ്റുകൾ ലഭിക്കാൻ അർഹയാണ്. സിനിമാ വ്യവസായം വികസിക്കേണ്ടതുണ്ട്. മാറ്റം അനിവാര്യമാണ്!", എന്നായിരുന്നു സനം ഷെട്ടിയുടെ വാക്കുകൾ.
ഈ വിമർശനം നായകനായ സൂര്യയ്ക്കോ അല്ലെങ്കിൽ ഈ സിനിമയ്ക്ക് മാത്രമായോ അല്ലെന്നും തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഇന്ത്യൻ സിനിമാ വ്യവസായത്തിൽ കാലങ്ങളായി കണ്ടുവരുന്ന തെറ്റായൊരു പ്രവരണതയ്ക്ക് എതിരെയാണെന്നും സനം വ്യക്തമാക്കുന്നു.



