ടെലിവിഷൻ താരമായ ദീപൻ മുരളി, അമ്മയുടെ ഒമ്പതാം ചരമവാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. അമ്മയില്ലാത്ത ശൂന്യത മറ്റൊന്നിനും നികത്താനാവില്ലെന്നും, ജീവിതത്തിൽ താൻ കണ്ട ഒരേയൊരു ശക്തി അമ്മയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് ദീപന്‍ മുരളി. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി കൂടെയായ ദീപന്‍, നിരവധി ടെലിവിഷന്‍ ഷോകളില്‍ അവതാരകനായും എത്തിയിട്ടുണ്ട്. തന്റെ അമ്മയുടെ ഓർമദിനത്തിൽ ദീപൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ പലരുടെയും കണ്ണു നിറക്കുന്നത്.
''എന്റെ വീട് അമ്മയില്ലാത്ത വീടാണ്. ‘9’ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അമ്മയുണ്ടായിരുന്നു. ‘ജൂൺ 19’ കാലമൊഴുകുന്തോറും ആഴമേറുന്ന വേദന … അമ്മ വാരിത്തന്ന ഉരുളയുടെ രുചി മറ്റൊരു ഭക്ഷണത്തിനും ഉണ്ടായിട്ടില്ല. അമ്മ പോയപ്പോൾ ഉണ്ടായ ശൂന്യത മറ്റാർക്കും നികത്താനുമായിട്ടില്ല. ജീവിതത്തിൽ എത്ര വലിയവനായി വളർന്നാലും തിരിച്ചു ചെല്ലാൻ ഏറ്റവും സുരക്ഷിതമായ ഇടം അമ്മയുടെ സ്നേഹമാണ്. എന്റെ ജീവിതത്തിലെ സത്യവും, നന്മയും, സ്‌നേഹവും ആയിരുന്നു അമ്മ, ആ അമ്മയുടെ നഷ്ടം എനിക്ക് ഉണ്ടാക്കിയ വേദനയും, ഒറ്റപ്പെടലും ഇന്നും പല രീതിയിലും ബാധിക്കുന്നുണ്ട്… അമ്മയെപ്പറ്റി ഓര്‍ക്കുമ്പോള്‍ വാക്കുകള്‍ എവിടെ നിര്‍ത്തണമെന്നറിയില്ല. ജീവിതത്തിൽ ഞാൻ കണ്ട ഒരേ ഒരു ശക്തി... അതായിരുന്നു, അമ്മ'', എന്നാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ദീപൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വേദനകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ജീവിതകഥ ദീപൻ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിക്കാനായി പല ജോലികളും ചെയ്താണ് ദീപൻ ഒടുവിൽ മീഡിയ രംഗത്തേക്ക് എത്തിയത്. ''ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്. ഫിഷ് മാർക്കറ്റിൽ ലേലം നടക്കുന്ന സമയത്ത് കണക്കെഴുത്തുകാരനായി പോയിട്ടുണ്ട്. കൊച്ചച്ചന്റെ കടയിൽ അഞ്ഞൂറ് രൂപ ശമ്പളത്തിന് ജോലി ചെയ്തിട്ടുണ്ട്. പ്രീഡിഗ്രിക്ക് പഠിച്ചവരുടെ മലയാളം നോട്ട്ബുക്ക് വാങ്ങി പഠിച്ചാണ് പ്ലസ് വണ്ണിലും പ്ലസ് ടുവിലും ഫസ്റ്റ് ക്ലാസ് വാങ്ങിയത്. വിറക് കച്ചവടം വരെ ഞാൻ ചെയ്തിട്ടുണ്ട്'', എന്നാണ് ദീപൻ പറഞ്ഞത്.



