സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തുവെന്നും അവാർഡ് ലഭിച്ച നഞ്ചമ്മയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു. 

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചമ്മയ്ക്ക് (Nanchamma) എതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി കൂടുതൽ പേർ രം​ഗത്ത്. ഔപചാരിക പരിശീലനമുള്ള ഗായകർക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണെന്ന് പറയുകയാണ് നടി ശ്വേതാ മേനോൻ. സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തുവെന്നും അവാർഡ് ലഭിച്ച നഞ്ചമ്മയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു. 

"ഔപചാരിക പരിശീലനമുള്ള ഗായകർക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണ്. അത്തരം പരിശീലനമൊന്നും ഇല്ലാതിരുന്നിട്ടും, കിഷോർ ദായും എസ്പിബിയും എക്കാലത്തെയും മികച്ച ഗായകരായി മാറി. സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചിയമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തു. 68-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് നേടിയ നഞ്ചമ്മയ്ക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ", എന്നാണ് ശ്വേതാ മേനോൻ കുറിച്ചത്. 

ഗായകൻ ലിനു ലാല്‍ നഞ്ചമ്മയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്തെത്തുന്നത്. അൽഫോൺസ് ജോസഫ്, ഹരീഷ് ശിവരാമകൃഷ്ണൻ, ബിജിബാൽ തുടങ്ങി നിരവധി പേർ നഞ്ചമ്മക്ക് പിന്തുണയുമായി രം​ഗത്തെത്തുന്നുണ്ട്. 

ലിനു ലാൽ പറഞ്ഞത്

ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ അത്? എനിക്കതില്‍ സംശയമുണ്ട്. നഞ്ചമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. ആ അമ്മയെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ആ ഫോക് സോം​ഗ് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.

മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഒരുപാട് പേരുണ്ട്. അതിൽ പ്രശസ്തരുമുണ്ട്, അല്ലാത്തവരുമുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയുള്ളവര്‍. പട്ടിണി കിടന്നാലും സംഗീതം എന്നത് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അവർക്ക് അത് ബിസിനസല്ല. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നു പറഞ്ഞാല്‍.

'ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിക്ക്': നഞ്ചമ്മയെ പിന്തുണച്ച് ബിജിബാൽ

ഒരു പുതിയ ഗാനമൊരുക്കിയ ശേഷം നഞ്ചമ്മയെ വിളിച്ച് സ്റ്റുഡിയോയിൽ കൊണ്ടുപോയി പാടിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മാസം സമയം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് സാധാരണ പാട്ട് പാടാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ദാസ് സാറൊക്കെ എട്ടും പാത്തും പാട്ടൊക്കെ ലൈവ് ആയി പാടിയത് നമ്മൾ കേട്ടിട്ടുണ്ട്. ചിത്ര ചേച്ചി, മധു ചേട്ടൻ അങ്ങനെ ഒരുപാട് മികച്ച ഗായകരുണ്ട്. അവർക്ക് ഇത് ഒരു അപമാനമായി ആയി തോന്നില്ലേ.

അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്ക് തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ വിമര്‍ശിക്കാം. ഇതെന്റെ അഭിപ്രായം മാത്രമാണ്.