Asianet News MalayalamAsianet News Malayalam

സുശാന്തിന്റെ മരണം സ്വന്തം നേട്ടങ്ങൾക്ക് ഉപയോഗിച്ചവരുണ്ട്; ബോയ്കോട്ട് 'പെയ്ഡ് ട്രെന്റ്'എന്ന് സ്വര ഭാസ്കർ

നടൻ സുശാന്ത് സിം​ഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡിൽ ബോയ്കോട്ട് ക്യാംപെയ്നുകൾ സജീവമായത്. അന്ന് മുതൽ തുടങ്ങിയ ക്യാംപെയ്ൻ ലാൽ സിംഗ് ഛദ്ദ, ലൈഗർ, രക്ഷാബന്ധൻ, ​ഗം​ഗുഭായ് തുടങ്ങിയ ചിത്രങ്ങൾ വരെ നീണ്ടു.

actress swara bhaskar says bollywood boycott paid trend
Author
First Published Sep 1, 2022, 5:18 PM IST

ഴിഞ്ഞ കുറേക്കാലമായി ബോളിവുഡിൽ ബോയ്കോട്ട് ക്യാംപെയ്നുകൾ ശക്തമാകുകയാണ്. പുതിയതായി ഏത് സിനിമ പ്രഖ്യാപിച്ചാലും ബഹിഷ്കരണാഹ്വാനവുമായി ഒരുവിഭാ​ഗം രം​ഗത്തെത്തുന്ന പതിവ് ബോളിവുഡിൽ സ്ഥിരം കാഴ്ചയായി മാറി. നടൻ സുശാന്ത് സിം​ഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡിൽ ബോയ്കോട്ട് ക്യാംപെയ്നുകൾ സജീവമായത്. അന്ന് മുതൽ തുടങ്ങിയ ക്യാംപെയ്ൻ ലാൽ സിംഗ് ഛദ്ദ, ലൈഗർ, രക്ഷാബന്ധൻ, ​ഗം​ഗുഭായ് തുടങ്ങിയ ചിത്രങ്ങൾ വരെ നീണ്ടു. ഈ അവസരത്തിൽ ബഹിഷ്കരണാഹ്വാനങ്ങളെ കുറിച്ച് നടി സ്വര ഭാസ്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

“ബഹിഷ്‌കരണ പ്രവണതകൾ യഥാർത്ഥത്തിൽ ബിസിനസിനെ എത്രത്തോളം ബാധിക്കുമെന്ന് എനിക്കറിയില്ല. സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദാരുണമായ മരണത്തിന് ശേഷം ആലിയ ഭട്ടിന് സോഷ്യൽ മീഡിയയിൽ വളരെയധികം നെഗറ്റീവ് ശ്രദ്ധ ലഭിച്ചു, ഇത് തികച്ചും അന്യായമാണ്. ആ സമയത്ത്, സഡക് 2 പുറത്തിറങ്ങി, അതിന് ധാരാളം ബഹിഷ്‌കരണ കോളുകളും നെഗറ്റീവ് പബ്ലിസിറ്റിയും ലഭിച്ചു, അത് വളരെ മോശമായി. ഗംഗുഭായ് പുറത്തുവന്നപ്പോൾ, അതേ തരത്തിലുള്ള സംഭാഷണങ്ങൾ വീണ്ടും ആരംഭിച്ചു. സ്വജനപക്ഷപാതം, സുശാന്ത്, അതേ ബഹിഷ്‌കരണ കോളുകൾ, പക്ഷേ ആളുകൾ പോയി സിനിമ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. ഈ ബോയ്കോട്ട് ക്യാംപെയ്ൻ ബിസിനസിന് വളരെ ഹൈപ്പ് ലഭിച്ചു. പ്രത്യേക അജണ്ടകൾ വച്ച് പ്രവർത്തിക്കുന്ന ചെറു ഗ്രൂപ്പാണ് ഇതിനൊക്കെ പിന്നിൽ. അവർ വിദ്വേഷികളാണ്, അവർ ബോളിവുഡിനെ വെറുക്കുന്നു, അവർ ബോളിവുഡിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു, കൂടാതെ ബോളിവുഡിനെക്കുറിച്ച് അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നു. അവർ അതിൽ നിന്ന് പണമുണ്ടാക്കുന്നതായി ഞാൻ കരുതുന്നു. പണത്തിന്റെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നതെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്.  സുശാന്തിന്റെ ദുരന്തം സ്വന്തം അജണ്ടകൾക്കും നേട്ടങ്ങൾക്കും വേണ്ടി ഉപയോഗിച്ചവരുമുണ്ട്", എന്നാണ് സ്വരാ ഭാസ്കർ പറഞ്ഞത്. 

ഇത് 'ലാലേട്ടൻ പൂക്കളം'; മോഹൻലാലിന്റെ മുഖവുമായി എംജി കോളേജിലെ അത്തം, വീഡിയോ

അടുത്തിടെ ബോളിവുഡിൽ ഇറങ്ങിയ ആമിർഖാൻ ചിത്രമായ ‘ലാൽ സിം​ഗ് ഛദ്ദ’, അക്ഷയ് കുമാറിന്റെ ‘രക്ഷാബന്ധൻ’ എന്നിവയാണ് ബഹിഷ്കരണ ആഹ്വാനം നേരിട്ടത്. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ലാൽ സിം​ഗ് ഛദ്ദ’. റിലീസിനോട് അടുക്കവേ ആയിരുന്നു ചിത്രം ബോയ്കോട്ട് ചെയ്യണമെന്ന പ്രചാരണവുമായി ഒരുവിഭാ​ഗം രം​ഗത്തെത്തിയത്. ഇന്ത്യയില്‍ അസഹിഷ്ണുത കാരണം ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന ആമിർ ഖാന്റെ പരാമര്‍ശം വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ വിവാദമായിരുന്നു. ഈ കാര്യങ്ങൾ പൊടിത്തട്ടി എടുത്തായിരുന്നു ലാൽ സിം​ഗ് ഛദ്ദയ്ക്ക് എതിരെ പലരും ആയുധമാക്കിയത്. 

ഫാമിലി എന്റർടൈനർ ചിത്രമാണ് അക്ഷയ്കുമാറിന്റെ ‘രക്ഷാബന്ധൻ’. സഹോദര ബന്ധത്തിന്റെ മനോഹാരിത ഒപ്പിയൊടുത്ത ചിത്രം സംവിധാനം ചെയ്തത് ആനന്ദ് എൽ റായ് ആണ്. ഈ ചിത്രം ഒരു പാകിസ്ഥാൻ ചിത്രത്തിന്റെ കോപ്പിയാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.  ചിത്രത്തിന്റെ തിരക്കഥകൃത്തുക്കളിൽ ഒരാളായ കനിക ധില്ലനെയുടെ ഹിന്ദു വിരുദ്ധ പ്രസംഗവും ഹിജാബ് നിരോധനം, വർഗീയ ആൾക്കൂട്ടക്കൊല എന്നിവയെക്കുറിച്ച് എഴുതിയ പഴയ ട്വീറ്റുകളും പ്രചരിപ്പിച്ചു കൊണ്ടാണ് ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനം ഉയർത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios