സിജെപി പ്രതിഷേധത്തെ പിന്തുണച്ചതിന് വിമർശനം നേരിട്ട നടി വിസ്മയ മോഹൻലാൽ, തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. രാഷ്ട്രീയം ഒരിക്കലും മാനവികതയ്ക്ക് മുകളിൽ ആകരുതെന്നും പറഞ്ഞു.
അടുത്തിടെ രാജ്യമൊട്ടാകെ അലയടിച്ച സിജെപി പ്രതിഷേധത്തെ പിന്തുണച്ച് നടി വിസ്മയ മോഹൻലാൽ രംഗത്ത് എത്തിയിരുന്നു. ഇതാണോ ജനാധിപത്യമെന്നും സ്വന്തം പൗരന്മാരോട് ഇങ്ങനെയാണോ സർക്കാർ പെരുമാറേണ്ടതെന്നും വിസ്മയ ചോദിച്ചു. പിന്നാലെ കടുത്ത വിമർശനങ്ങളാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്. താരത്തിന്റെ ആദ്യ സിനിമയായ തുടക്കം ബഹിഷ്കരിക്കുമെന്നടക്കമുള്ള ആഹ്വാനങ്ങൾ പലയിടത്തും ഉയർന്നു. മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകൾക്ക് താഴേയും കൂട്ടമായി സൈബർ ആക്രമണം അഴിച്ചുവിടുന്ന കാഴ്ച ഏവരും കണ്ടു. എന്നാൽ ഇവയോടൊന്നും അന്ന് വിസ്മയ പ്രതികരിച്ചിരുന്നില്ല. പിന്നാലെ വിമർശനങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കുകയും ചെയ്തു.
ഇപ്പോഴിതാ അന്ന് താൻ സോഷ്യൽ മീഡിയയിൽ എന്താണോ പങ്കുവച്ചത്. അതിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്ന് പറയുകയാണ് വിസ്മയ മോഹൻലാൽ. ഇതൊരു ജനാധിപത്യരാജ്യമാണെന്നും രാഷ്ട്രീയം ഒരിക്കലും മാനവികതയ്ക്ക് മുകളിലാവരുതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും വിസ്മയ വ്യക്തമാക്കുന്നു. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിസ്മയയുടെ പ്രതികരണം.
"ഷെയര്‍ ചെയ്ത കാര്യങ്ങളില്‍ ഞാന്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ്. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ചോദ്യം ചെയ്യപ്പെടാന്‍ അനുവദിക്കണമെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുപോലെ കേള്‍ക്കുകയും വേണം. ഫോഴ്സ് ചെയ്യുന്നതിന് പകരം ചര്‍ച്ചകളാണ് നമ്മൾ നടത്തേണ്ടത്. രാഷ്ട്രീയം ഒരിക്കലും മാനവികതയ്ക്ക് മുകളിലാകരുത് എന്നാണ് ഞാന്‍ കരുതുന്നത്. ഇനി ഏത് പാര്‍ട്ടി അധികാരത്തിൽ വന്നാലും, നാളെ ഇതേ കാര്യം വീണ്ടും സംഭവിച്ചാലും എനിക്ക് ഇതേ തോന്നല്‍ തന്നെയായിരിക്കും ഉണ്ടാവുക", എന്നായിരുന്നു വിസ്മയ മോഹൻലാലിന്റെ വാക്കുകൾ. അതേസമയം, വിസ്മയയുടെ ആദ്യ സിനമയായ തുടക്കം ഓഗസ്റ്റ് 7ന് തിയറ്ററുകളില്‍ എത്തും.



