Asianet News MalayalamAsianet News Malayalam

ചേരിയില്‍ നിന്ന് പഠിച്ചുവളര്‍ന്നു, ഒരു സിനിമക്കഥ പോലെ ഐശ്വര്യ രാജേഷിന്റെ ജീവിതം

ഒരാളുപോലും പിന്തുണയ്ക്കാൻ വന്നിട്ടില്ലെന്നും നിറത്തിന്റെ പേരിൽ തന്നെ പരിഹസിച്ചവരുണ്ടെന്നും ഐശ്വര്യ രാജേഷ്.

Aishwarya Rajesh share her lifestory
Author
Chennai, First Published May 26, 2020, 12:04 PM IST

തെന്നിന്ത്യയില്‍ കുറച്ചുനാള്‍ കൊണ്ടുതന്നെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ രാജേഷ്. അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്‍ത കഥാപാത്രങ്ങള്‍ വേറിട്ടുനില്‍ക്കുന്നതു കൊണ്ട് ഐശ്വര്യ രാജേഷ് പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. ഐശ്വര്യ രാജേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ചെന്നൈയിലെ ചേരിയില്‍ ജനിച്ച് വളര്‍ന്നതാണ് എന്നും എങ്ങനെയാണ് താൻ സിനിമയിലെത്തിയത് എന്നും ഐശ്വര്യ രാജേഷ് പറയുന്ന വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ദുരന്തങ്ങളെ അതിജീവിച്ചാണ് താൻ ഇന്നുള്ളയിടത്ത് എത്തിയത് എന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്.

വേദനയും വിജയവും സന്തോഷവും സ്‌നേഹവും നിറഞ്ഞതായിരുന്നു എന്റെ യാത്ര. ചെന്നൈയിലെ ഒരു ചേരിയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. മൂന്ന് മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് ഏക അനിയത്തിയായിരുന്നു. അച്ഛനും അമ്മയുമടക്കം ഞങ്ങള്‍ ആറു പേരാണ് ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെ അമ്മ ഞങ്ങളെ വളര്‍ത്തി. ഒരു പോരാളിയായിരുന്നു അമ്മ. താനിന്ന് നാലുപേര്‍ അറിയുന്ന വ്യക്തിത്വമായി തീര്‍ന്നതിനു പിന്നില്‍ തന്റെ അമ്മയുടെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ട്. എന്റെ മാതൃഭാഷ തെലുങ്ക് ആണ്. അമ്മയ്ക്ക് തെലുങ്ക് മാത്രമാണ് അറിയുന്നത്. ഇംഗ്ലിഷോ ഹിന്ദിയോ അറിയില്ല. വളരെയധികം കഷ്ടപ്പെട്ടാണ് ഞങ്ങള്‍ നാലുപേരെ വളര്‍ത്തിയത് എന്ന് ഐശ്വര്യ രാജേഷ് പറയുന്നു.

ബോംബെയില്‍ പോയി വിലകൂടിയതും അല്ലാത്തതുമായ സാരികള്‍ വാങ്ങി ചെന്നൈയില്‍ കൊണ്ടു വന്നു വില്‍ക്കുമായിരുന്നു. എല്‍ഐസി ഏജന്റ ആയും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും അമ്മ ജോലി ചെയ്‍തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം തന്നു. മുൻനിര സ്‍കൂളുകളിലാണ് താൻ പഠിച്ചത് എന്ന് ഐശ്വര്യ രാജേഷ് പറയുന്നു.

എനിക്ക് 12-13 വയസ്സുള്ളപ്പോള്‍ മുതിര്‍ന്ന സഹോദരന്‍ രാഘവേന്ദ്ര മരിച്ചു. ചേട്ടന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അവര്‍ പറയുന്നത് ചേട്ടന്‍ ആത്മഹത്യ ചെയ്‍തതാണെന്നാണ്. അതിന്നും ആര്‍ക്കുമറിയില്ല. തൊട്ടടുത്ത വീട്ടിൽ ആരെങ്കിലും മരിച്ചുപോയാൽ നമുക്ക് വിഷമമാകില്ലേ. എന്നാലും സങ്കടം മറന്ന് വീണ്ടും ജീവിതം തുടങ്ങി. വര്‍ഷങ്ങള്‍ കടന്നു പോയി. രണ്ടാമത്തെ സഹോദരന്‍ ചെന്നൈ എസ്ആര്‍എം കോളജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി. പഠിച്ചിറങ്ങിയ ഉടനെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി. അന്ന് അമ്മ ഒരുപാട് സന്തോഷിച്ചു. എന്നാല്‍ വീണ്ടും ഒരു ദുരന്തം ഞങ്ങളെ തേടിയെത്തി. ഒരു വാഹനാപകടത്തില്‍ ചേട്ടനും മരിച്ചെന്ന്  ഐശ്വര്യ രാജേഷ് പറയുന്നു.

ചേട്ടന്റെ മരണം അമ്മയെ തളര്‍ത്തി. ഞാനും എന്റെ സഹോദരനും അമ്മയും മാത്രമായി. അമ്മയ്ക്ക് ഒട്ടും വയ്യാതെയായി. ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍ മകളെന്ന നിലയില്‍ കുടുംബത്തെ സംരംക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. അന്ന് ഞാന്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുകയാണ്. അന്നാണ് താൻ ആദ്യമായി ഒരു ജോലി ചെയ്യുന്നത് എന്ന്  ഐശ്വര്യ രാജേഷ്.

ചെന്നൈ ബസന്ത് നഗറില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ നിന്നുകൊണ്ട് കാഡ്ബറീസ് ചോക്ലേറ്റ് സോസിന്റെ പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്‌. സൂപ്പർമാർക്കറ്റിൽ വരുന്ന ആളുകളെക്കൊണ്ട് ഇത് ടേസ്റ്റ് ചെയ്യിക്കുകയായിരുന്നു ജോലി. അന്നെനിക്ക് 225 രൂപ ശമ്പളം കിട്ടി. ബര്‍ത്ത്‌ഡേ പാര്‍ട്ടികളില്‍ ആങ്കറായി ചെന്നും പണമുണ്ടാക്കി. അഞ്ഞൂറും ആയിരവും സമ്പാദിച്ചുകൊണ്ടിരുന്നു. അങ്ങനെ അയ്യായിരം രൂപ വരെ ഒരു മാസം ഞാന്‍ സമ്പാദിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു കുടുംബം പോറ്റാന്‍ അതു മതിയാകില്ലല്ലോ. അങ്ങനെ അഭിനയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചുവെന്ന്  ഐശ്വര്യ രാജേഷ് പറയുന്നു.

ടിവി സീരിയലുകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ദിവസം 1500 രൂപയാണ് പ്രതിഫലമായി ലഭിക്കുകയെന്നറിഞ്ഞു. മാസത്തിൽ അഞ്ചോ ആറോ ദിവസമാണ് ഷൂട്ട്. രാവിലെ മുതല്‍ രാത്രിവരെയുള്ള അധ്വാനത്തിന് ഇത്ര ചെറിയ തുകയോയെന്നും 25000-50000 ഒക്കെ പ്രതിഫലം കൈപ്പറ്റുന്ന നടീനടന്‍മാര്‍ ഇവിടെയുണ്ടല്ലോ എന്നമ്പരന്ന എന്നോട് അമ്മ പറഞ്ഞു. സിനിമകളില്‍ അങ്ങനെയാണ്. ആദ്യം ചെറിയ ഫ്രതിഫലം കിട്ടും. പിന്നീട് പ്രശസ്‍തി നേടിയാല്‍ വീണ്ടും കിട്ടും. ആയിടക്കാണ് ഒരു നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. അതിലൂടെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അത് വച്ച് സിനിമകളില്‍ പരിശ്രമിക്കാന്‍ തുടങ്ങിയതെന്നും  ഐശ്വര്യ രാജേഷ് പറയുന്നു.

അവര്‍കളും ഇവര്‍കളും' ആയിരുന്നു ആദ്യചിത്രം. അത് സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നെയും പരിശ്രമിച്ചു. സിനിമാ ഇന്‍ഡസ്ട്രി നേരിടുന്ന വലിയൊരു പ്രശ്നമാണ് ലൈംഗിക ചൂഷണം. അത് എല്ലായിടത്തുമുണ്ട്. ലൈംഗിക ചൂഷണം മാത്രമല്ല ഞാൻ നേരിട്ടത്, നിറത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടു. സത്യം പറഞ്ഞാൽ സൂപ്പർനായികയെപ്പോലെ വസ്ത്രം ധരിക്കാൻ എനിക്ക് അറിയില്ലായിരുന്നു. തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയെന്ന നിലയിലും എന്റെ ഇരുണ്ടനിറം കാരണവും പലയിടത്തും പല അവസരങ്ങളും നഷ്‍ടപ്പെട്ടുവെന്നും  ഐശ്വര്യ രാജേഷ് പറയുന്നു.

ഒരു സംവിധായകന്‍ ഒരിക്കല്‍ എന്നോടു നേരിട്ടു പറഞ്ഞു. നിങ്ങളെപ്പോലെയുള്ളവരെ നായികയാക്കാന്‍ പറ്റില്ല. നായികയുടെ സുഹൃത്ത് അങ്ങനെയുള്ള ചെറിയ റോളുകള്‍ നിങ്ങള്‍ക്കു പറ്റും. അല്ലാതെ നായികയായി നോക്കി സമയം കളയണ്ട.ഒരിക്കല്‍ വളരെ പ്രശസ്‍തനായ ഒരു സംവിധായകന്‍ എന്നോടു പറഞ്ഞു. കോമഡി കൈകാര്യം ചെയ്യുന്ന നടനൊപ്പം ഒരു റോള്‍ തരാം. തനിക്കതില്‍ താത്പര്യമില്ലെന്ന് അറിയിച്ചുവെന്നും  ഐശ്വര്യ രാജേഷ് പറയുന്നു.

രണ്ടുമൂന്നു വര്‍ഷം അവസരമൊന്നും ലഭിച്ചില്ല.  പിന്നീട് അഭിനയിച്ച ആട്ടക്കത്തിയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പനിയേറും പദ്‍മ‍ിനിയും, റമ്മി, തിരുടന്‍ പൊലീസ് അങ്ങനെ ലീഡ് റോളുകള്‍ ചെയ്യാന്‍ തുടങ്ങി.  കാക്കമുട്ടൈയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായാണ് അഭിനയിച്ചത്. അമ്മ റോള്‍ ചെയ്യാന്‍ ആരും അന്ന് തയ്യാറല്ലായിരുന്നു. എനിക്കതില്‍ ബുദ്ധിമുട്ട് തോന്നിയില്ല. കാക്കമുട്ടയിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. നാടറിയുന്ന നടിയായി. ആറേഴു സിനിമകളില്‍ നായികയായി. ആരും പിന്തുണച്ചിട്ടല്ല. ലൈംഗികപരമായ ചൂഷണം വരെ നേരിട്ടിട്ടുണ്ട്. ഒരാള്‍ എന്നോടു മോശമായി പെരുമാറിയാല്‍ അതിന് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയാമെന്നും  ഐശ്വര്യ രാജേഷ് പറയുന്നു.

കാക്കമുട്ട ചേരിയിൽ ചിത്രീകരിച്ച സിനിമയാണ്. ഞാൻ അവിടെ താമസിച്ച് അഭിനയിക്കുകയായിരുന്നു. അവിടെ ഒരു പെൺകുട്ടി തുണി അലക്കുന്നത് വീടിനടകത്തു തന്നെയാണ്. അവിടെ തന്നെയാണ് അടുപ്പും. അതിന്റെ കൂടെ തന്നെ നാല് കുട്ടികൾ, നായക്കുട്ടി അങ്ങനെ. പക്ഷേ അവർ ആ ജീവിതം ആസ്വദിക്കുന്നു. ആ വീട്ടമ്മ ഒരു ദേവതയായി തനിക്ക് അനുഭവപ്പെട്ടുവെന്നും  ഐശ്വര്യ രാജേഷ് പറയുന്നു.

ഒരു വലിയ താരത്തിനൊപ്പം അഭിനയിക്കാൻ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം എന്തെന്ന് അറിയില്ല. എന്റെ കഴിവ് അറിയുന്ന താരങ്ങൾ എന്നെ അഭിനയിപ്പിച്ചു. വടചെന്നൈയിൽ ധനുഷിനൊപ്പം, അഭിനയിച്ചു. വലിയ താരങ്ങൾക്ക് എന്നെ വേണ്ടെങ്കിൽ ഞാൻ സ്വയം നായികയാകുന്ന സിനിമകൾ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ കനാ ചെയ്തു. ക്രിക്കറ്റ് താരമായാണ് അഭിനയിച്ചത്. ആറുമാസം പരിശീലനമുണ്ടായിരുന്നു. ആ സിനിമ എന്റെ ജീവിതം വീണ്ടും മാറ്റിമറിച്ചു. വലിയ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഇന്നിപ്പോൾ ചെയ്യുന്ന ആറ് സിനിമകളിലും താൻ തന്നെയാണ് ഹീറോയെന്നും  ഐശ്വര്യ രാജേഷ് പറയുന്നു.

ഞാൻ എന്നിൽ വിശ്വസിച്ചു. ഒരാളുപോലും പിന്തുണയ്ക്കാൻ വന്നിട്ടില്ല. നിറത്തിന്റെ പേരിൽ എന്നെ പരിഹസിച്ചവരുണ്ട്, ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. പക്ഷേ അതിനെയൊക്കെ ഞാൻ തരണം ചെയ്‍തു. എന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ തിരിച്ചുകൊടുക്കാനും എനിക്ക് അറിയാം. നിങ്ങളുടെ സുരക്ഷ നിങ്ങളിൽ തന്നെയാണ്. ഒരു സൂപ്പര്‍മാനും നിങ്ങളെ രക്ഷിക്കാൻ വരില്ലെന്നും  ഐശ്വര്യ രാജേഷ് പറയുന്നു.

Follow Us:
Download App:
  • android
  • ios