കടക്കെണിയിലായ നിർമാതാവിനെ സഹായിക്കാനാണ് 'മിഡ്‍നൈറ്റ് ഇൻ മുള്ളൻ കൊല്ലി'യിൽ അഭിനയിച്ചതെന്ന് അഖിൽ മാരാർ. തന്നെ നായകനാക്കി പ്രമോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും, സിനിമയുടെ പരാജയത്തിന് താൻ പഴികേൾക്കുകയാണെന്നും അഖിൽ കുറിപ്പിൽ പറയുന്നു.

മിഡ്‍നൈറ്റ് ഇൻ മുള്ളൻ കൊല്ലി സിനിമയില്‍ അഭിനയിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് അഖില്‍ മാരാറുടെ കുറിപ്പ്. കടക്കെണിയില്‍ ആയ നിര്‍മാതാവിനെ സഹായിക്കാം എന്ന ധാരണയിലാണ് സിനിമയില്‍ അഭിനയിച്ചത്. തന്നെ നായകനാക്കി സിനിമ പ്രമോട്ട് ചെയ്യരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ബിഗ് ബോസില്‍ അതിഥിയായി പോയാല്‍ കിട്ടാവുന്ന ശമ്പളമടക്കം വേണ്ടെന്നുവെച്ചാണ് ഈ പടത്തിന്റെ പ്രമോഷന് പോയതെന്നും അഖില്‍ മാരാര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

അഖില്‍ മാരാറുടെ കുറിപ്പ്

സ്നേഹിക്കുന്നവരും വിമർശിക്കുന്നവരും ഒരു പോലെ ചോദിച്ച ചോദ്യമാണ് എന്തിനാണ് മുള്ളൻകൊല്ലിയിൽ പോയി തല വെച്ചത്. രണ്ട് ദിവസമായി സിനിമയുടെ സംവിധായകനും നിർമാതാവിനും ഞാൻ മെസ്സേജ് അയയ്ക്കുന്നു.. വിളിക്കുന്നു. എന്ത് കാരണം കൊണ്ടാണ് ഞാൻ ഈ സിനിമയിൽ അഭിനയിക്കാൻ വന്നതെന്ന് നിങ്ങൾ പറയണം...

സാധാരണ ഒരുവന് സിനിമയിൽ അഭിനയിച്ച ശേഷം ആ സിനിമ സൂപ്പർ ഹിറ്റ് ആയാൽ ലഭിക്കുന്ന പേരും,പ്രശസ്തിയും ,പണവും എല്ലാം സിനിമ ചെയ്യാതെ ലഭിച്ച എനിക്ക് ബിഗ് ബോസ്സ് ന് ശേഷം ജോജുവിന്റെ പണി ഫിലിം ഉൾപ്പെടെ നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടും അതൊക്കെ വേണ്ടെന്ന് വെച്ച് ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത് വ്യക്തമായ കാരണം ഉണ്ടായത് കൊണ്ടാണ്.. കഴിഞ്ഞ വർഷം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടു വിമർശനം ഉന്നയിച്ചപ്പോൾ അർഹത പെട്ടവർക്ക് സർക്കാർ വീട് നൽകാത്ത പക്ഷം ഞാൻ വീട് വെച്ച് നൽകാം എന്ന് പറഞ്ഞു.. അതിനുള്ള ഒരു മാർഗം ആയിരുന്നു ഈ സിനിമ..

സംവിധായകൻ വിളിച്ചപ്പോൾ ഞാൻ ഒഴിഞ്ഞു മാറിയ ഈ ചിത്രത്തിൽ പിന്നീട് പ്രൊമോഷന് പകരം വയനാട്ടിൽ ഒരു വീട് വെച്ച് നൽകാം എന്ന ഉറപ്പിലും ഇതിന്റെ ബിജിഎം ഫോർ മ്യൂസിക്(ഒപ്പം) പോലത്തെ നല്ല ടീമിനെ വെച്ച് ചെയ്യും നല്ല ടെക്നീഷ്യൻമാർ ആണ് പിന്നണിയിൽ ഉള്ളതെന്നും പറഞ്ഞിട്ടാണ്.. എന്നാൽ എല്ലാവരും വെറും പേരുകൾ മാത്രം.. അര മണിക്കൂറിൽ താഴെ മാത്രം ഞാൻ ഉള്ള അഭിഷേക് ശ്രീകുമാർ നായകനായ രണ്ട് മണിക്കൂർ അൻപത് മിനിറ്റ് സിനിമയിൽ എന്നെ നായകനാക്കി മാറ്റാൻ തീരുമാനിച്ചത് മാർക്കറ്റിങ്ങിനു ഗുണം ചെയ്യാൻ ആണെന്നാണ് ഇവർ തീരുമാനിച്ചത്..എന്നെ നായകനാക്കി മാർക്കറ്റ് ചെയ്യരുത് എന്ന് പല തവണ ഞാൻ എതിർത്തതും ആണ്..

ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം ഞാൻ സ്റ്റോറിയോ സ്റ്റാറ്റസോ പോലും വെയ്ക്കാതെ അവഗണിച്ച ഈ സിനിമയിൽ പിന്നീട് ഞാൻ സഹായിക്കാൻ തീരുമാനിക്കാൻ കാരണം പലിശയ്ക്ക് പണം എടുത്തു പെട്ട് പോയ ഒരു മനുഷ്യന് എന്നാൽ കഴിയുന്നത് ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ്.. OTT യിൽ മുൻ കൂട്ടി വിറ്റ് നൽകാം എന്ന ഉറപ്പിൽ കൂടെ നിന്ന തരികിടകളെ തിരിച്ചറിയാത്ത ശുദ്ധനായ ഒരു നല്ല മനുഷ്യൻ.. സിനിമ മേഖലയിലെ തട്ടിപ്പിനെ കുറിച്ച് ഒന്നുമറിയാതെ പത്തു രൂപ പലിശയ്ക്കു കടം എടുത്തു പടം തീർത്ത ഒരു സിനിമ ഞാൻ കൂടി തള്ളി കളഞ്ഞാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാവും..

ഒരു ഉദ്ഘാടനം ചെയ്താൽ എനിക്ക് കിട്ടുന്ന ശബളം ആണ് 20 ദിവസം വർക് ചെയ്തപ്പോൾ ഞാൻ വാങ്ങിയത്.. കാരണം ഈ സിനിമ മറ്റൊരാളുടെ ജീവിതത്തിനു വേണ്ടി മാത്രം തിരഞ്ഞെടുത്തതാണ്.. സിനിമ പൂർത്തിയാക്കാൻ സാമ്പത്തികം ഇല്ലാതെ വലയുന്ന ഒരാളോട് എങ്ങനെയാണു വയനാട്ടിൽ വീട് ചെയ്യണം എന്ന് ഞാൻ പറയുക.. ഈ സിനിമ കേരളം അറിയണം..അതിലൂടെ കിട്ടുന്ന കളക്ഷൻ കൊണ്ട് നിർമാതാവ് എങ്കിലും രക്ഷപ്പെടണം.. സിനിമ എനിക്ക് മോശമായി തോന്നിയെങ്കിലും ഇവർ അന്നും ഇന്നും സിനിമയിൽ കോൺഫിഡന്റ് ആണ്..കൊച്ചി ഫോറം മാളിൽ വെച്ച് ഏതൊരു വലിയ ചിത്രവും ട്രെയിലർ ലോഞ്ച് ചെയ്യും പോലെ ട്രെയിലർ ലോഞ്ച് ഞാൻ നടത്തി കൊടുത്തു.. എന്റെ സുഹൃത്തു പ്രിൻസ് (ജിസിസി drilling അക്കാദമി ) സഹായിച്ചു... എനിക്ക് വേണ്ടി ശ്രീ ചാണ്ടി ഉമ്മൻ MLA, ശ്രീ ഹൈബി ഈഡൻഎംപി എന്നിവർ ആദ്യമായി ഒരു ട്രെയിലർ ലോഞ്ചിൽ വന്നു.. പടത്തിന്റെ പാട്ട് ഞാൻ ഇടപെട്ടു വിറ്റ് കൊടുത്തു..

ഏറ്റവും വലിയ ജിസിസി ഡിസ്ട്രിബൂഷൻ കമ്പനി ആയ ഫാർസ് ഫിലിംസ് നെ കൊണ്ട് ജിസിസി വിതരണം ഏറ്റെടുപ്പിച്ചു..100 ഫ്ലക്സ് ബോർഡുകൾ ഞാനും സെറീനയും ചേർന്ന് പണം മുടക്കി വെച്ചു.. അൻപ്തോളം ഫ്ലക്സുകൾ എന്റെ സുഹൃത്തുക്കൾ എനിക്കായി വെച്ച്..MY G രണ്ട് വലിയ ഹോർഡിങ് എനിക്കായി വെച്ച് തന്നു..

ഇന്റവർവ്യൂ ഒരു ലക്ഷം രൂപ വരെ വേടിച്ചു കൊടുത്തിട്ടുള്ള ഞാൻ പലരേയും അങ്ങോട്ട് വിളിച്ചു ഈ സിനിമയുടെ ഇന്റർവ്യൂ കൊടുത്തു.. ലാലേട്ടൻ, സുരേഷ് ഗോപി, നാദിർഷ, അനൂപ് മേനോൻ, വിജയ് ബാബു, തുടങ്ങി പലരുടെയും പേജുകളിൽ ഞാൻ വിളിച്ചു പറഞ്ഞു പോസ്റ്റ്‌ ഇട്ടു.. ബിഗ് ബോസിൽ ഗസ്റ്റ് ആയി പോയാൽ കിട്ടേണ്ട ശമ്പളം വേണ്ടെന്ന് വെച്ച് ഈ പടം പ്രൊമോഷന് പോയി.. അതിന്റെ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ പോലും കാശ് പല തവണ ചോദിക്കേണ്ടി വന്നു.. സ്വന്തം ചിലവിൽ റൂം എടുത്തു ടാക്സി കാശ് കൊടുത്തു മലയാളികളെ മുഴുവൻ ഈ സിനിമ ഞാൻ അറിയിച്ചു.. ചുരുക്കത്തിൽ ഒരു കോടി രൂപ ചിലവഴിക്കേണ്ട സിനിമയുടെ മാർക്കറ്റിംഗ് ഞാൻ ഫ്രീ ആയി ചെയ്തു കൊടുത്തു. .. പടം ഇറങ്ങി കഴിഞ്ഞ ശേഷം ഞാൻ ഒരക്ഷരം മിണ്ടിയിട്ടില്ല.. ആദ്യ ഷോ കഴിഞ്ഞാൽ സംസാരിക്കേണ്ടത് സിനിമയാണ്.. പ്രേക്ഷകരാണ്.. അവർ അവരുടെ അഭിപ്രായം പറഞ്ഞു ഞാനത് ഉൾകൊള്ളുന്നു.. പടം ഇറങ്ങി അര മണിക്കൂർ മാത്രം സിനിമയിൽ ഉള്ള എന്റെ തലയിൽ എല്ലാവരും പടം വെച്ച് കെട്ടി.. എഴുതി സംവിധാനം ചെയ്ത ആൾക്കും ക്യാമറ, എഡിറ്റിങ്, പ്രധാന വേഷങ്ങളിൽ അഭിനയിച്ച ആർക്കും ഇല്ലാത്ത എല്ലാ കുറ്റങ്ങളും ഞാൻ ഏറ്റെടുത്തു... പറഞ്ഞു പറ്റിക്കപെട്ടിട്ടും ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത ഞാൻ ചെയ്യാത്ത തെറ്റിന് മറ്റുള്ളവരുടെ പരിഹാസത്തിനു വിധേയമാകേണ്ടി വന്നിട്ടും ഞാൻ മിണ്ടിയില്ല.. പക്ഷെ ഇന്ന് വിളിച്ചപ്പോൾ എന്നോടുള്ള രാഷ്ട്രീയ വിരോധം കൊണ്ടാണ് പടം വിജയിക്കാത്തത് എന്നൊക്കെ പറയുമ്പോൾ സമൂഹം ഇത്രയെങ്കിലും അറിഞ്ഞിരിക്കണം എന്ന് തോന്നി...ലക്ഷങ്ങൾ വാങ്ങി ഇന്റർവ്യൂ പോലും കൊടുക്കാതെ ആർട്ടിസ്റ്റുകൾ മുങ്ങി നടക്കുന്ന കാലത്ത് സിനിമയെ മലയാളികൾക്കിടയിൽ അറിയിക്കാൻ ഇത്രയും സഹായിച്ച എന്നോട് നന്ദി കാണിക്കണം എന്ന് ഞാൻ പറയില്ല...

NB :തെളിവുകൾ ആവശ്യമുണ്ടെങ്കിൽ അന്നത്തെ ചാറ്റും വോയിസ് റെക്കോർഡ് അടക്കം ഞാൻ നൽകാം.. സിനിമ ഇഷ്ടപെട്ടവർ ഉണ്ട് മോശം പറഞ്ഞവർ ഉണ്ട്.. ഞാൻ ഇത് എഴുതിയത് എന്ത് കാരണം കൊണ്ടാണ് ഞാൻ ഈ സിനിമയിൽ വന്നത് എന്നതിന്റെ ഉത്തരം എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രമാണ്..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക