കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്കായി ആരംഭിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമായി പ്രിയദര്‍ശിനി എന്ന പേരില്‍ ആരംഭിച്ച സൗജന്യ യാത്രാ പദ്ധതിക്ക് ഇന്ന് രാവിലെ തുടക്കമായിരുന്നു. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലെക്സിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പരിപാടിയില്‍ പറഞ്ഞിരുന്നു. സ്ത്രീകൾക്ക് മാത്രമുള്ള സൗജന്യ യാത്രയ്ക്കെതിരെ പ്രതിഷേധിച്ച മെൻസ് അസോസിയേഷനോടുള്ള പ്രതികരണവും വേദിയില്‍ മുഖ്യമന്ത്രി നടത്തിയിരുന്നു. സ്ത്രീകളുടെ കൈയിലാണെങ്കിൽ മിച്ചം വരുന്ന പൈസ വീട്ടിൽ എത്തും. പക്ഷേ പുരുഷനാണെങ്കിൽ ഈ പൈസ കുറച്ച് പേര്‍ വീട്ടിൽ കൊടുക്കും. ബാക്കി എവിടെപോകും? സര്‍ക്കാരിന് തന്നെ കിട്ടും, തമാശ മട്ടില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മുന്‍ വിജയിയും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍.
അഖില്‍ മാരാരുടെ കുറിപ്പ്
“ജനങ്ങൾക്ക് വേണ്ടി മികച്ച രീതിയിൽ ഈ സർക്കാർ പ്രവർത്തിക്കും എന്നാണ് വിശ്വാസം. ശബ്ദം ഉയർത്തേണ്ട ഇടങ്ങളിൽ മാത്രം സംസാരിച്ചാൽ മതി എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാൽ വി ഡി സതീശൻ എന്ന മുഖ്യമന്ത്രി ഈ നടത്തിയ പ്രസ്താവന മോശമാണ്. കുടുംബം നോക്കി ജീവിക്കുന്ന, മദ്യപിക്കാത്ത, അല്ലെങ്കിൽ ജോലി ചെയ്യാൻ കഴിയാത്ത രീതിയിൽ ആരോഗ്യം നഷ്ടപ്പെട്ട ഒരു പറ്റം പുരുഷന്മാരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. കേരളം പോലൊരു സംസ്ഥാനം ഒരിക്കലും സൗജന്യം നൽകി മുന്നോട്ട് പോകാൻ പാടില്ല എന്ന നിലപാടിൽ ഉറച്ച് നിന്നുകൊണ്ട് പറയുന്നു. ജൻഡർ നോക്കി സൗജന്യം നൽകിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല. ചുരുക്കം പറഞ്ഞാൽ മുഖ്യമന്ത്രി പറഞ്ഞു വെക്കുന്നത് സ്ത്രീകൾ വരുമാനം ഉണ്ടാക്കാൻ ശേഷി ഇല്ലാത്തവരും പുരുഷൻമാർ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികളും... ബലെ ഭേഷ്...”, അഖില്‍ മാരാര്‍ കുറിച്ചു.
ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. കെഎസ്ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയായിരുന്നു ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ.

