'ഇന്ധനവില വര്‍ധനവിനെ അന്ന് വിമര്‍ശിച്ചവര്‍ ഇന്ന് മിണ്ടുന്നില്ല'; താരങ്ങള്‍ക്കെതിരെ മധ്യപ്രദേശ് കോണ്‍ഗ്രസ്
അക്ഷയ് കുമാറും അമിതാഭ് ബച്ചനും 2012ല്‍ ഇട്ട ട്വീറ്റ് പ്രചരിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഭോപ്പാല്‍: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍റെയും (Amitabh Bachchan) അക്ഷയ് കുമാറിന്‍റെയും (Akshay Kumar) കോലം കത്തിച്ച് മധ്യപ്രദേശിലെ (Madhya Pradesh) കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഇന്ധനവില വര്‍ധനയ്ക്കെതിരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ചവര്‍ നിലവിലെ സാഹചര്യത്തില്‍ അതിനോട് പുലര്‍ത്തുന്ന നിശബ്ദതയിലാണ് പ്രതിഷേധം.
2012 ഫെബ്രുവരിയിലാണ് ഇന്ധനവില വര്‍ധനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അക്ഷയ് കുമാറിന്‍റെ ട്വീറ്റ് വന്നത്. നിങ്ങളുടെ സൈക്കിളുകള്‍ വൃത്തിയാക്കി റോഡിലിറക്കാനുള്ള സമയമാണ് ഇതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇന്ധനവിലയില്‍ അടുത്തൊരു വര്‍ധന ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ആ ട്വീറ്റ്. ആക്ഷേപഹാസ്യ സ്വഭാവമുള്ള ട്വീറ്റുമായി അമിതാഭ് ബച്ചനും ഇതേ കാലയളവില്‍ ഇന്ധനവില വര്‍ധനവിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. യുപിഎ ഭരിച്ചിരുന്ന കാലത്ത് ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചിരുന്ന താരങ്ങള്‍ ഇന്ധനവിലയില്‍ ദിനേനയെന്നോണം വലിയ വര്‍ധന വന്നിട്ടും പ്രതികരിക്കാത്തതിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അമര്‍ഷം.
"വാഹനങ്ങള്‍ വാങ്ങാവുന്നതേയുള്ളുവെന്നും എന്നാല്‍ പെട്രോളോ ഡീസലോ അടിക്കണമെങ്കില്‍ ഒരാള്‍ക്ക് ലോണ്‍ എടുക്കേണ്ടിവരുമെന്നാണ് ഈ താരങ്ങള്‍ 2012ല്‍ പ്രതികരിച്ചത്. ആ കാലഘട്ടത്തില്‍ പാചകവാതക സിലിണ്ടറിന് 300- 400 രൂപയും പെട്രോള്‍- ഡീസല്‍ വില ലിറ്ററിന് 60 രൂപയും ആയിരുന്നു. നിലവില്‍ പാചകവാതകത്തിന് ആയിരത്തിലേറെയായി വില ഉയര്‍ന്നിട്ടും പെട്രോള്‍- ഡീസല്‍ വില 100- 120 നിരക്കിലേക്ക് ഉയര്‍ന്നിട്ടും അമിതാഭ് ബച്ചനും അക്ഷയ് കുമാറും നിശബ്ദത പുലര്‍ത്തുകയാണ്. സാധാരണ മനുഷ്യര്‍ അവരുടെ പരിഗണനയില്‍ ഇല്ല", കോണ്‍ഗ്രസ് എംഎല്‍എ പി സി ശര്‍മ്മ ആരോപിച്ചു.
അതേസമയം താരങ്ങളുടെ കോലം കത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. "ലോകം മുഴുവന്‍ സ്നേഹിക്കുന്ന സിനിമാ സൂപ്പര്‍താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തിന്‍റെ കോലം കത്തിച്ചതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇച്ഛാഭംഗമാണ് വ്യക്തമാവുന്നത്", മധ്യപ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് ആരോപിച്ചു.
'കെജിഎഫ് രണ്ടി'നായി സംഭാഷണങ്ങള്‍ എഴുതിയോ?, പ്രതികരണവുമായി യാഷ്
രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള 'കെജിഎഫ് രണ്ട്'. ഒരു കന്നഡ സിനിമയ്‍ക്ക് ഇത്രയ്‍ക്കും വരവേല്‍പ് ലഭിക്കുന്നതും യാഷിന്റെ 'കെജിഎഫി'നോട് കൂടിയാണ്. 'കെജിഎഫ്' എന്ന ചിത്രം യാഷിനെയും ഇന്ത്യൻ സിനിമയുടെ ശ്രദ്ധയിലെത്തിച്ചു . 'കെജിഎഫ് രണ്ട്' എന്ന ചിത്രത്തിനായി താൻ സംഭാഷണങ്ങള്‍ എഴുതിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ യാഷ് (KGF: Chapter 2).
സംഭാഷണങ്ങള്‍ എഴുതി എന്നത് പൂര്‍ണമായ അര്‍ഥത്തില്‍ ശരിയല്ലെന്ന് യാഷ് മനോരമയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. സംവിധായകൻ അങ്ങനെ ഒരു ക്രഡിറ്റ് തന്നന്നേയുള്ളൂ. ഒട്ടേറെ ആശയങ്ങളും ചിത്രത്തിന്റെ കഥാ ഭാഗങ്ങളും സംഭാഷണങ്ങളും കൂട്ടായി ചര്‍ച്ച് ചെയ്‍തു. സംഭാഷണങ്ങള്‍ എഴുതുകയും അത് മാറ്റി എഴുതുകയും തിരുത്തുകയും ചെയ്‍തു. അവസാനം തിരക്കഥയില്‍ താൻ നിര്‍ദ്ദേശിച്ച ചില സംഭാഷണങ്ങള്‍ ഉള്‍പ്പെട്ടു എന്നേയുള്ളൂവെന്നും യാഷ് പറയുന്നു. മലയാളത്തിലേക്ക് 'കെജിഎഫ്' ചിത്രം ഡബ്ബ് ചെയ്‍തതിന്റെ കഠിനാദ്ധ്വാനത്തിന് പൃഥ്വിരാജിനും ശങ്കര്‍ രാമകൃഷ്‍ണനോടും താൻ നന്ദി പറയുന്നതായും യാഷ് വ്യക്തമാക്കുന്നു. ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക.
വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിക്കുന്നത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ് 2' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.