പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് അക്ഷയ് കുമാർ
ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ അക്ഷയ് കുമാർ. സംഭവം അറിഞ്ഞപ്പോൾ ഭയന്ന് വിറച്ചുവെന്നും നിരപരാധികളെ കൊല്ലുന്നത് കൊടും ക്രൂരത ആണെന്നും നടൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. "പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം അറിഞ്ഞപ്പോൾ ഭയന്ന് വിറച്ചു പോയി. നിരപരാധികളെ ഇങ്ങനെ കൊല്ലുന്നത് കൊടും ക്രൂരതയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ", എന്നാണ് അക്ഷയ് കുമാർ കുറിച്ചത്.
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും കൊല്ലപ്പെട്ടിട്ടുണ്ട്. കൊച്ചി ഇടപ്പള്ളി സ്വദേശിയ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നർവാൾ.
അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികൾക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി എമർജൻസി കണ്‍ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ശ്രീനഗറിലും അനന്ത്നാഗിലുമാണ് കണ്‍ട്രോൾ റൂമുകൾ തുറന്നത്. മലയാളികൾക്കായി നോർക്ക റൂട്സ് ഹെൽപ്പ് ഡെസ്കും തുറന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദേശാനുസരണമാണ് നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്യുകയാണ്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണം: വിനോദ സഞ്ചാരികളെ സഹായിക്കാൻ ശ്രീനഗറിലും അനന്ത്നാഗിലും എമർജൻസി കണ്‍ട്രോൾ റൂമുകൾ
