ജഗതിയുടെ വാക്കുകൾ കേട്ട് ഇടവേളയിൽ രഞ്ജിനി കരഞ്ഞെന്നും എന്നാൽ വേദിയിൽ പക്വതയോടെ പെരുമാറി ജോലി പൂർത്തിയാക്കിയെന്നും അഷ്റഫ് ഓർക്കുന്നു
അവതാരക എന്ന നിലയില്‍ ഒരു കാലത്ത് പുതിയ മാതൃക അവതരിപ്പിച്ച് തരംഗം തീര്‍ത്ത ആളാണ് രഞ്ജിനി ഹരിദാസ്. പുതിയ അവതരണ രീതി ആയിരുന്നതിനാല്‍ത്തന്നെ ആദ്യകാലത്ത് നിരവധി വിമര്‍ശനങ്ങള്‍ രഞ്ജിനി നേരിട്ടിരുന്നെങ്കിലും പിന്നീട് സ്വീകാര്യത വലിയ തോതില്‍ വര്‍ധിച്ചു. രണ്ട് പതിറ്റാണ്ടിന് ഇപ്പുറവും ഈ മേഖലയില്‍ നിലനില്‍ക്കാനാവുന്ന എന്നതും രഞ്ജിനിയുടെ വലിയ നേട്ടമാണ്. ഇപ്പോഴിതാ അവതാരക എന്ന നിലയില്‍ രഞ്ജിനിക്ക് ഏറെ പേരും പ്രശസ്തിയും നേടിക്കൊടുത്ത സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡില്‍ അവര്‍ നേരിടേണ്ടിവന്ന പ്രയാസത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അഷ്റഫ് ഇക്കാര്യം പറയുന്നത്.
ആലപ്പി അഷ്റഫിന്‍റെ വാക്കുകള്‍
സ്റ്റാർ സിംഗർ എന്ന ഷോ രഞ്ജിനി ഹരിദാസ് എന്ന പെൺകുട്ടിയുടെ തലവര തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറി. പിന്നീടങ്ങോട്ട് ഐഡിയ സ്റ്റാർ സിംഗർ പല സീസണുകൾ വന്നുപോയിട്ടുണ്ടെങ്കിലും രഞ്ജിനി ഹരിദാസ് എന്ന അവതാരക ഉണ്ടാക്കിയ ഒരോളം ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ കിടപ്പുണ്ട്. രഞ്ജിനി പറയുന്നുണ്ട് ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ കാര്യങ്ങൾ സ്റ്റാർ സിംഗർ എനിക്ക് സമ്മാനിച്ചു എന്ന്. അത് ശരിയാണ്. അവരിന്ന് ഈ നിലയിൽ എത്തിയത് ആ ഒരൊറ്റ പ്രോഗ്രാമിൽ നിന്നും കൈവരിച്ച ഫെയിമിലൂടെയാണ്. ഒരുപാട് സന്തോഷങ്ങളും സൗഭാഗ്യങ്ങളും സ്റ്റാർ സിംഗറിൽ നിന്നും അവർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഹൃദയവേദനയും അപമാനവും നൽകുന്ന ഒരു അനുഭവം അവിടെ നിന്നും അവർക്ക് ലഭിച്ചിട്ടുണ്ട്. അത് ആദരണീയനായ കലാകാരൻ ജഗതീ ശ്രീകുമാറിൽ നിന്നുമാണ്. ജഗതി ആ വേദിയിൽ വെച്ച് അവരോട് കാണിച്ചത് തികച്ചും അവിവേകമായിരുന്നു, അവഹേളനവും ആയിരുന്നു.
അതിഥിയായി എത്തുന്നയാള്‍ ആങ്കറെ അവഹേളിക്കുന്ന രംഗം അന്നോളം കേരളം കണ്ടിട്ടേയില്ല. അവരോട് എന്തോ വൈരാഗ്യം തീർക്കുന്നത് പോലെയായിരുന്നു ജഗതിയുടെ പെരുമാറ്റം. ജഗതി അവരിൽ കണ്ടെത്തിയ ന്യൂനത അവതാരക ഒരിക്കലും വിധികർത്താവാകാൻ പാടില്ല എന്നതായിരുന്നു. എന്നിട്ട് ജഗതി അവരെ അനുകരിച്ചുകൊണ്ട് ഇംഗ്ലീഷിൽ പറഞ്ഞു ആൾറൈറ്റ്, ഇറ്റ് ഈസ് വെരി ബ്യൂട്ടിഫുൾ പെർഫോമൻസ് ലെറ്റ് അസ് ഗിവ് ഫുൾ മാർക് ജഡ്ജസ് എന്ന് പറയുമ്പോൾ ഓഡിയൻസ് ഒന്നടങ്കം അട്ടഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു. വിഷമവും ജാള്യതയും മറച്ചുവെച്ചുകൊണ്ട് ജഗതിക്ക് തൊട്ടടുത്തു നിന്ന രഞ്ജിനിയും ഓഡിയൻസിനോടൊപ്പം ആർത്തു ചിരിച്ചു. എന്നിട്ടും ജഗതിക്ക് വിടാൻ ഭാവമില്ലായിരുന്നു. നസ്രിയയെ കണ്ടുപഠിക്കാൻ ഒരു ഉപദേശവും കൊടുത്തു. ആ വേദിയിൽ നസ്രിയയും അപ്പോൾ ഒപ്പമുണ്ടായിരുന്നു. നസ്രിയ ആങ്കർ ചെയ്യുമ്പോൾ വിധി പറയാറില്ല എന്നായിരുന്നു ജഗതി വിളിച്ചു പറഞ്ഞത്. എന്നാൽ ആ സമയങ്ങളിൽ നസ്രിയ രഞ്ജിനിയുടെ ആങ്കറിങ് ശൈലികൾ അനുകരിച്ച് രഞ്ജിനിയെ ശിഷ്യപ്പെടാൻ നടക്കുന്ന സമയമാണെന്ന് ഓർക്കണം. ജഗതി രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് കയ്യടി വാങ്ങി ആനന്ദം കൊണ്ടപ്പോൾ രഞ്ജിനിയുടെ ഹൃദയം വേദന കൊണ്ട് പിടയുകയായിരുന്നു. ആ വേദന കടിച്ചമർത്തികൊണ്ട് പുഞ്ചിരിയോടെ നിന്ന് തന്റെ ജോലി തുടരുകയാണ് ഉണ്ടായത്.
എന്നാൽ പിന്നീട് അറിയാൻ കഴിഞ്ഞത് ഇടവേള സമയത്ത് അവർ വേദിയുടെ പിന്നിൽ വന്നു നിന്നുകൊണ്ട് സങ്കടം സഹിക്കാനാവാതെ വിതുമ്പി കരഞ്ഞു എന്നാണ് എന്നാൽ ഇതൊക്കെ കഴിഞ്ഞ് പിന്നീട് രഞ്ജിനി പറഞ്ഞ മറുപടി അവരുടെ വ്യക്തിത്വത്തിന് മികവേകുന്നതായിരുന്നു. വിലമതിക്കുന്നതായിരുന്നു. എനിക്ക് മറുപടി പറയാൻ അറിയാത്തതുകൊണ്ടല്ല, അതിഥിയെ അപമാനിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. ഞാൻ പലരുടെയും കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് ഞാൻ പറയുമ്പോൾ ചിലരെങ്കിലും ചോദിക്കാറുണ്ട് കഴിഞ്ഞുപോയ കാര്യമല്ലേ അതൊക്കെ ഇപ്പോൾ എന്തിന് പറയുന്നു എന്ന്. ഒരാളെക്കുറിച്ച് നമ്മൾ പറയുമ്പോൾ ചിലപ്പോൾ കഴിഞ്ഞുപോയതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ ചില കാര്യങ്ങളൊക്കെ സത്യസന്ധമായി വെളിപ്പെടുത്തേണ്ടി വരും അതിൽ നല്ലതും ചീത്തയും ഒക്കെ ഉണ്ടാകുക സ്വാഭാവികം മാത്രം രഞ്ജിനി ഹരിദാസ് ആരുടെയും കുറ്റവും കുറവും പറയുന്നത് ഇന്നുവരെ നമ്മൾ കേട്ടിട്ടേയില്ല. തന്റെ നേരെ വരുന്നതിന് മറുപടി പറയുക മാത്രമാണ് ചെയ്യാറുള്ളത്.

