പുഷ്‍പ ഉത്തരേന്ത്യയിലും വലിയ വിജയമായിരുന്നു

ആകെ ബിസിനസില്‍ ഇന്നും ബോളിവുഡിനെ കവച്ചുവെക്കാന്‍ മറ്റ് ചലച്ചിത്ര വ്യവസായങ്ങള്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും ഓരോ സിനിമകളെ എടുത്ത് പരിശോധിച്ചാല്‍ ഇന്ന് ബോളിവുഡിനെ മറികടക്കുന്ന വിജയം തെന്നിന്ത്യന്‍ സിനിമ നേടുന്നുവെന്ന് കാണാം. കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്ന് ബോളിവുഡിന് ഇനിയും പൂര്‍ണ്ണമായും കരകയറാന്‍ കഴിയാത്തപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ പലതും വലിയ വിജയങ്ങളാണ് നേടിയത്. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ ബോളിവുഡ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് നടത്തിയ വിലയിരുത്തല്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടുകയാണ്. 

ജോണ്‍ എബ്രഹാം നായകനാവുന്ന പുതിയ ഹിന്ദി ചിത്രം വേദായുടെ സംവിധായകന്‍ അഖില്‍ അദ്വാനിയാണ് മുന്‍പൊരിക്കല്‍ അല്ലു അര്‍ജുന്‍ തന്നോട് പറഞ്ഞതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. അല്ലുവിനെ നായകനാക്കി ഒരു ഹിന്ദി ചിത്രം ഒരുക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍ നടന്ന ചര്‍ച്ചകളിലാണ് അല്ലു ഇത് പറഞ്ഞതെന്നും അഖില്‍ അദ്വാനി പറഞ്ഞു. "എന്താണ് ബോളിവുഡ് നേരിടുന്ന പ്രശ്നമെന്ന് അറിയുമോ, അല്ലു എന്‍റെ മുഖത്തേക്ക് നോക്കി ചോദിച്ചു- എങ്ങനെയാണ് നായകരാവുകയെന്നത് നിങ്ങള്‍ മറന്നുപോയിരിക്കുന്നു. പുരാണമല്ല, മറിച്ച് ഹീറോയിസമാണ് ഹിന്ദി സിനിമകള്‍ മിസ് ചെയ്യുന്നത്", അല്ലു പറഞ്ഞതിനെക്കുറിച്ച് സംവിധായകന്‍ അഖില്‍ അദ്വാനിയുടെ വാക്കുകള്‍.

തെന്നിന്ത്യന്‍ സിനിമയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായവും അതേ അഭിമുഖത്തില്‍ അഖില്‍ പറയുന്നുണ്ട്. "എല്ലാവരും കരുതുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ മൊത്തം പുരാണമാണ് എന്നാണ്. പക്ഷേ അങ്ങനെയല്ല. അവര്‍ വികാരത്തെ അസംസ്കൃതമായി എടുക്കുകയാണ്. ജലസേചന കനാലുകളെക്കുറിച്ച് ഒരു ചിത്രം എടുക്കണമെന്ന് കരുതുക. ഗംഭീര ആക്ഷനും ഹീറോയിക് നിമിഷങ്ങളും ചേര്‍ത്ത് അവരത് പാക്ക് ചെയ്യും", സംവിധായകന്‍ അഖില്‍ അദ്വാനി പറയുന്നു. 

ALSO READ : 'ഇത് അതിയായ വേദനയുടെ സമയം'; 'അഡിയോസ് അമിഗോ' റിലീസ് നീട്ടുകയാണെന്ന് നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം