റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സംഘടനയുടെ ലോക്കറിലേക്ക് മാറ്റും. കുക്കു പരമേശ്വരൻ കുറ്റക്കാരിയാണെന്ന് സംഘടന കരുതുന്നില്ല. വനിതാ അംഗങ്ങളുടെ യോഗം ചേർന്നിരുന്നു. അത് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു എന്നത് വസ്തുതയാണ്.

കൊച്ചി: ചലച്ചിത്ര താര സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി വിവാദം അന്വേഷിച്ച സമിതി. 2018ൽ സിനിമയിൽ മീ ടു വിവാദങ്ങൾ ഉയർന്നുവന്ന കാലത്ത് വനിതാ അംഗങ്ങളിൽ ചിലരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നെന്നും ഇത് ഒരു മെമ്മറി കാർഡിൽ റെക്കോർഡ് ചെയ്തിരുന്നുവെന്നും താരസംഘടന നിയോഗിച്ച അന്വേഷണസമിതി സ്ഥിരീകരിച്ചു. എന്നാൽ ഈ മെമ്മറി കാർഡ് കുക്കൂ പരമേശ്വരൻ കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നു എന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.

2018ൽ ഉണ്ടായ ഈ സംഭവം 2025ലെ തിരഞ്ഞെടുപ്പ് കാലത്തു മാത്രമാണ് ഉയർന്നുവന്നത്. അതുകൊണ്ടുതന്നെ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് സംഘടനാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സംഘടനയിലെ ഏതെങ്കിലും അംഗങ്ങൾക്ക് നിയമനടപടി ആവശ്യമുണ്ടെങ്കിൽ സ്വന്തം നിലയ്ക്ക് മുന്നോട്ടു പോകുന്നതിന് തടസ്സം ഇല്ലെന്നും ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട പ്രസിഡൻറ് ശ്വേതാ മേനോനും ജോയി മാത്യുവും അറിയിച്ചു. ദിലീപ് നിലവിൽ സംഘടനയിൽ അംഗമല്ലെന്നും അംഗത്വം ആവശ്യമുണ്ടെങ്കിൽ ആദ്യം അപേക്ഷ നൽകട്ടെയെന്നും സംഘടനാ ഭാരവാഹികൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.