കഴിഞ്ഞ ആറ് മാസമായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രാജേഷ് കേശവ്. 

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ നാട്ടിലേക്ക് കൊണ്ടുവരുന്നു. വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്നുമാണ് രജേഷിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. സുഹൃത്ത് പ്രതാപ് ജയലക്ഷ്മിയാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലെ പച്ചപ്പും, വീട്ടിലെ ഗന്ധവും, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യവും അവനിൽ കൂടുതൽ ഊർജവും റിസൾട്ടും ഉണ്ടാകുമെന്നു ഡോക്ടർമാർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനന്തപുരിയിലേക്ക് രാജേഷ് എത്തുന്നതെന്ന് പ്രതാപ് പറഞ്ഞു.

പ്രതാപ് ജയലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ

പ്രിയ സുഹൃത്ത് രാജേഷിനെ കഴിഞ്ഞ 6 മാസത്തെ ചികിത്സകൾക്ക് ശേഷം പിറന്ന നാട്ടിലേക്ക് കൊണ്ട് വന്നു. ഇനി കുറച്ചു നാൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ശേഷം വീട്ടിൽ തന്നെ തുടർ ചികിത്സകൾ ഏകോപിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടയിൽ വളരെ സങ്കീർണ്ണമായ ചികിത്സാ രീതികളിലൂടെ രാജേഷിനെ തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും CMC വെല്ലൂർ ഹോസ്പിറ്റലിൽ ചെയ്തിരുന്നു. അവിടുത്തെ PMR ഡിപ്പാർട്മെന്റ് ന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സയിൽ നല്ല മാറ്റങ്ങൾ അത് പതുക്കെയാണെങ്കിലും കണ്ടു തുടങ്ങിയത് നമുക്ക് ഏറെ പ്രതീക്ഷ നൽകിയിട്ടുണ്ട്. ഇനിയും ഈ രീതികൾ നാട്ടിൽ തുടരാനാണ് തീരുമാനം.

വെല്ലൂർ ആശുപത്രിയിലെ നാലു ചുമരുകൾക്ക് അപ്പുറം നാട്ടിലെ പച്ചപ്പും, വീട്ടിലെ ഗന്ധവും, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യവും അവനിൽ കൂടുതൽ ഊർജവും റിസൾട്ടും ഉണ്ടാകുമെന്നു ഡോക്ടർമാർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനന്തപുരിയിലേക്ക് രാജേഷ് എത്തുന്നത്. ആശുപത്രിയിൽ എത്തി രാജേഷിനോടൊപ്പം സമയം ചിലവഴിച്ച കുറച്ചു നല്ല മനസ്സുകളെ ഹൃദയം കൊണ്ട് നമിക്കുന്നു. ഭാരിച്ച തിരക്കുകൾ ഇടയിലും ഒരു ദിവസം മുഴുവൻ രാജേഷിനൊപ്പം സമയം ചിലവഴിച്ചു, ഡോക്ടർമാരുടെ പാനലുമായി ചികിത്സാ കാര്യങ്ങൾ ഏകോപിച്ച ശ്രീ സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്. ആര്‍ ശ്രീകണ്ഠന്‍ നായര്‍, കൃഷ്ണമൂര്‍ത്തി എസ് ആര്‍. എന്നിവരോടും തീരാത്ത നന്ദി. രാജേഷിന്റെ ക്ലാസ്സിലെ ചില സുഹൃത്തുക്കൾ, മുൻപ് കൂടെ ജോലി ചെയ്തിരുന്നവരിൽ ചിലരൊക്കെ ആശുപത്രിയിൽ വരികയും പഴയ ഓർമ്മകളിലേക്ക് അവനെ കൂട്ടികൊണ്ട് പോകുകയും ചെയ്തു. അവിടെ എത്തിയത് മുതൽ ഇന്നുവരെയും ഞങ്ങളെ ചേർത്ത് നിർത്തിയ കുറച്ചു ദൈവ തുല്യരായ ആളുകളുണ്ട്, ഒപ്പം ചെറുതും വലുതുമായി ചികിത്സാ ചിലവുകൾക്ക് അറിഞ്ഞു സഹായം നൽകിയ ചില വലിയ സുമനസ്സുകളുടെ കാരുണ്യത്തിന് മുന്നിൽ പറയാൻ വാക്കുകളില്ല.

ഇത്രയും കാലം കൂടെ നിന്നവരോട്, ചേർത്ത് നിർത്തിയവരോട്, രാജേഷിന്റെ വിവരങ്ങൾ കൃത്യമായി അന്വേഷിക്കുന്നവരോട്. ഇനിയും അവന്റെ യാത്രയിൽ നിങ്ങൾ കൂടെ വേണം, അവനും അവന്റെ കൂടെയുള്ളവരും വീണു പോകാതെ താങ്ങി നിർത്താൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യണം. അറിഞ്ഞു ചെയ്യണം. അവൻ തിരിച്ചു വരും. വന്നേ പറ്റൂ എപ്പോൾ എന്നത് ദൈവ നിശ്ചയം. പ്രാർത്ഥനകൾ തുടരുക. പ്രതീക്ഷയുടെ വെളിച്ചം അകലെയല്ല.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming