അനിൽ രാധാകൃഷ്ണൻ മേനോന് ജാഗ്രതക്കുറവുണ്ടായി'; ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപമെന്ന ആരോപണം തെറ്റെന്നും ബി. ഉണ്ണികൃഷ്ണൻ
ജാതി അധിക്ഷേപം നടന്നെന്ന ആരോപണം തെറ്റാണ്. അത്തരമൊരു പരാതി ബിനീഷ് ബാസ്റ്റിനുമില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു
കൊച്ചി: അനിൽ രാധാകൃഷ്ണൻ മേനോൻ - ബിനീഷ് ബാസ്റ്റിൻ വിവാദത്തില്‍ സംവിധായകന്‍ അനിൽ രാധാകൃഷ്ണൻ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഇരുവരും തമ്മിലുള്ള പ്രശ്നം ഇന്നത്തെ ചർച്ചയോടെ പൂർണ്ണമായും അവസാനിച്ചെന്ന് ബി. ഉണ്ണികൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ജാതി അധിക്ഷേപം നടന്നെന്ന ആരോപണം തെറ്റാണ്. അത്തരമൊരു പരാതി ബിനീഷ് ബാസ്റ്റിനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് അനിൽ രാധാകൃഷ്ണൻ മേനോനേയും ബിനീഷ് ബാസ്റ്റിനെയും സമവായ ചര്‍ച്ചക്കായി വിളിച്ചിരുന്നു. പ്രശ്നങ്ങൾ അവസാനിച്ചെങ്കിലും അനിൽ രാധാകൃഷ്ണൻ മേനോന്റെ സിനിമയിൽ ഇനി അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി.
'ദൂരെ നിന്ന് പോലും അദ്ദേഹത്തിന് എന്നെ കാണാൻ അറപ്പുള്ളതുപോലെ തോന്നി'; വേദന പങ്കുവച്ച് ബിനീഷ്
കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു വിവാദ സംഭവമുണ്ടായത്. തന്‍റെ സിനിമയില്‍ അവസരം ചോദിച്ച് നടന്ന ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാവില്ലെന്ന് അനില്‍ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതില്‍ പ്രതിഷേധിച്ച ബിനീഷ് ബാസ്റ്റിൻ വേദിയില്‍ കയറി നിലത്തിരുന്നു. സംഭവം വിവാദമായതോടെയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അനില്‍ രാധാകൃഷ്ണൻ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടത്.സംഭവത്തില്‍ അനില്‍ രാധാകൃഷ്ണൻ മേനോൻ നേരത്തെ മാപ്പ് പറഞ്ഞിരുന്നു.