'വസി'മിന് ഉപദേശവുമായി 'ലാലി'; തല്ലുമാല കണ്ട ആന്‍റണി വര്‍ഗീസ് പറയുന്നു
മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ തല്ലുമാലയ്ക്ക്
ഒരിടവേളയ്ക്കു ശേഷം തിയറ്ററുകളില്‍ വീണ്ടും മലയാള സിനിമയ്ക്ക് പ്രേക്ഷകര്‍ എത്തുന്ന കാഴ്ച സിനിമാ വ്യവസായത്തിന് പ്രചോദനമാവുകയാണ്. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാല, കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‍ത ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ വാരാന്ത്യത്തിലെത്തി വന്‍ മൌത്ത് പബ്ലിസിറ്റിയുമായി മുന്നേറുന്നത്. ന്നാ താന്‍ കേസ് കൊട് ആക്ഷേപഹാസ്യ ചിത്രമാണെങ്കില്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് തല്ലുമാല. പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന്‍ രംഗങ്ങളാല്‍ ത്രസിപ്പിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ രസകരമായ നിരവധി ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.
അതിലൊന്നാണ് മലയാള യുവതാരങ്ങളില്‍, കരിയറില്‍ നല്ലൊരു ശതമാനവും ആക്ഷന്‍ ചിത്രങ്ങളില്‍ വേഷമിട്ട ആന്‍റണി വര്‍ഗീസിനെ തല്ലുമാലയില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യം. ഇപ്പോഴിതാ തല്ലുമാലയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ആന്‍റണി വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തല്ലുകൂടി ഹിറ്റടിച്ച്... എതിരെ ഇടിക്കാൻ നിക്കുന്നവന്‍റെ ഉള്ളൊന്ന് അറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടോവി ബ്രോ, അതോണ്ട് അല്ലേ ഇടിക്കാൻ നിന്നവൻ്റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത്, എന്നാണ് ചിത്രത്തിന്‍റെ പോസ്റ്ററിനൊപ്പം ആന്‍റണിയുടെ കുറിപ്പ്.
കമന്‍റില്‍ ആന്‍റണി പരാമര്‍ശിച്ചിരിക്കുന്ന സ്വന്തം ചിത്രം അജഗജാന്തരമാണ്. കൊവിഡിനു ശേഷം തിയറ്ററുകളിലേക്ക് ആളെ എത്തിച്ച ചിത്രങ്ങളിലൊന്നായിരുന്നു ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‍ത അജഗജാന്തരം. ഒരു ഉത്സവപ്പറമ്പിലെ സംഘട്ടന രംഗങ്ങളിലേക്ക് പ്രേക്ഷകശ്രദ്ധ ക്ഷണിച്ച ചിത്രം 25 ദിവസങ്ങളില്‍ ബോക്സ് ഓഫീസില്‍ നിന്ന് 25 കോടി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് സോണി ലിവിലൂടെ ആയിരുന്നു.