വയനാട് അമ്പലവയലിൽ വീട്ടുവളപ്പിൽ വളർത്തിയ 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പുരയിടത്തിന്റെ ഉടമയായ 60-കാരനെ അറസ്റ്റ് ചെയ്തു. വലിക്കാൻ ഉപയോഗിച്ച കഞ്ചാവിൽ നിന്ന് ലഭിച്ച വിത്ത് മുളപ്പിച്ചാണ് ചെടി വളർത്തിയതെന്ന് ഇയാൾ സമ്മതിച്ചു.
കൽപ്പറ്റ : വയനാട് അമ്പലവയലിൽ വീട്ടുവളപ്പിൽ വളർത്തിയ കഞ്ചാവ് ചെടി എക്സൈസ് പിടികൂടി. 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് പിടികൂടിയത്. ഒരാൾ അറസ്റ്റിലായി. എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം ജെയുടെ നേതൃത്വത്തിൽ അമ്പലവയൽ ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് രഹസ്യ വിവരം ലഭിച്ചത്.
സുൽത്താൻ ബത്തേരി അമ്പലവയൽ സ്വദേശിയായ റെജി ടി പി എന്നയാളുടെ പുരയിടത്തിൽ കഞ്ചാവ് ചെടി വളർത്തുന്നുവെന്നായിരുന്നു രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടി നാട്ടു പരിപാലിച്ചു വന്ന പുരയിടത്തിന്റെ ഉടമയായ റെജിയെ അറസ്റ്റ് ചെയ്തു. നട്ടതല്ല, തനിയെ മുളച്ചതാണെന്നും, എന്താണെന്നറിയില്ലായിരുന്നു ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ചോദ്യംചെയ്യലിൽ കഞ്ചാവ് വലിക്കാറുണ്ടെന്നും വലിക്കാൻ ഉപയോഗിച്ച കഞ്ചാവിൽ നിന്നും ലഭിച്ച കുരു മുളപിച്ചെടുത്തതാണെന്നും വെളിപ്പെടുത്തി.
10 വർഷം തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്
പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ സജിൻ എം ജെ യോടൊപ്പം പ്രിവെന്റീവ് ഓഫീസർ ശ്രീ വിജിത്ത് കെ ജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീ സുരേഷ് എം, ശ്രീ അനീഷ് ഇ എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ശ്രീമതി ഫസീല ടി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ശ്രീ പ്രസാദ് കെ എന്നിവരും പങ്കെടുത്തു. തുടർനടപടിക്കായി പ്രതിയെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


