'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ സിറ്റി പോലീസ് പിടിച്ചെടുത്ത കഞ്ചാവ്, മെത്താഫിറ്റമിൻ, ഹാഷിഷ് ഓയിൽ അടക്കമുള്ള വൻ ലഹരിശേഖരം നശിപ്പിച്ചു. ചിറ്റിശേരിയിലെ ചൂളയിൽ വെച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ലഹരിവസ്തുക്കൾ കത്തിച്ചത്. 

തൃശ്ശൂർ: സംസ്ഥാനത്ത് ലഹരിക്കെതിരെ ശക്തമായി തുടരുന്ന 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ സിറ്റി പൊലീസ് പിടിച്ചെടുത്ത വൻ ലഹരിവസ്തുക്കളുടെ ശേഖരം നശിപ്പിച്ചു. തൃശ്ശൂർ സിറ്റി പോലീസ് പരിധിയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുക്കളാണ് ഇന്നലെ രാവിലെ 11:00 മണിക്ക് പാലിയേക്കരയ്ക്കടുത്തുള്ള ചിറ്റിശേരിയിലെ ചൂളയിൽ വെച്ച് കത്തിച്ചു നശിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശ്ശൂർ സിറ്റി ഡ്രഗ്സ് ഡിസ്പോസൽ കമ്മിറ്റിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ലഹരിവസ്തുക്കൾ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. താഴെ പറയുന്ന മാരക ലഹരിവസ്തുക്കളാണ് ഒന്നിച്ച് നശിപ്പിച്ചത്: വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത 57.36 കിലോ കഞ്ചാവ്. 134.1 ഗ്രാം തൂക്കം വരുന്ന മാരക രാസലഹരിയാ മെത്താഫിറ്റമിൻ. 389.34 ഗ്രാം ഹാഷിഷ് ഓയിലും കഞ്ചാവ് ബീഡികളും, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സിറ്റി പോലീസ് പരിധിയിൽ നിന്ന് പിടിച്ചെടുത്ത വിവിധ നിരോധിത പുകയില ഉൽപ്പന്നങ്ങളുമാണ് നശിപ്പിച്ചത്.

ലഹരിവസ്തുക്കൾ കൃത്യമായ മാനദണ്ഡങ്ങളോടെ നശിപ്പിക്കുന്ന നടപടിക്രമങ്ങ പ്രമുഖ പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് പങ്കെടുത്താണ് പൂര്‍ത്തിയാക്കിയത്. സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് ഐപിഎസ്, നാർക്കോട്ടിക് സെൽ എസിപി ഷിബു പി, എഎസ്ഐ സനീഷ് ബാബു, വനിതാ സിവിൽ പോലീസ് ഓഫീസർ ഷിഫാന, സിപഒമാരായ വിഷ്ണു, ശിവ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകളും നശിപ്പിക്കൽ പ്രക്രിയയും പൂർത്തിയാക്കിയത്. സിറ്റി പോലീസ് പരിധിയിൽ ലഹരി വിപണനത്തിനും കടത്തിനുമെതിരെ പരിശോധനകൾ ഇനിയും ശക്തമായി തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു..